എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്!

തിരുവനന്തപുരം :അഭീഷ്ട വരദായിനിയായ ആറ്റുകാല്‍ ഭഗവതിയ്ക്ക് ഭക്ത സഹസ്രങ്ങള്‍ പൊങ്കാലയര്‍പ്പിക്കുന്ന ദിനമാണ് കുംഭത്തിലെ പൂരം നാള്‍. സര്‍ വ്വമംഗളമംഗല്യയായ ആറ്റുകാല്‍ഭഗവതിയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിക്കും.

കുംഭച്ചൂടില്‍ പൊരിവെയിലില്‍ വ്രതശുദ്ധിയോടെ തിരുനടയിലെത്തി സ്ത്രീകള്‍ നിവേദിക്കുന്ന കണ്ണീരും പ്രാര്‍ത്ഥനയും വീണ ചോറുണ്ണാന്‍ ആറ്റുകാലമ്മയും ഒരുങ്ങിയിരിക്കുന്ന ദിനം.

രാവിലെ 10.50 ന് ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീകത്തിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. ക്ഷേത്ര തന്ത്രിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലിനാണ് പൊങ്കാല നൈവേദ്യം.

കൂടുതല്‍ പേര്‍ക്ക് ക്ഷേത്ര പരിസരത്തുതന്നെ പൊങ്കാലയര്‍പ്പിക്കാനായി ക്ഷേത്രത്തിനുനേരെ എതിര്‍വശത്തായി അഞ്ചേക്കര്‍ സ്ഥലം നി കത്തിയെടുത്തിട്ടുണ്ട്. ഇവിടെ ഏകദേശം 60,000 പേര്‍ക്ക് പൊങ്കാല ഇടാനാകും. ഇതുകൂടാതെ ക്ഷേത്രത്തിന് സമീപത്തായി ഒന്നര ഏ ക്കര്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

കുംഭമാസത്തലെ പൂരം നക്ഷത്രത്തിലാണ് ആറ്റുകാല്‍ പൊങ്കാല


പൊങ്കാലയ്ക്ക് മൂന്നു നാള്‍ മുമ്പേ അടുപ്പുകൂട്ടി കാത്തിരിക്കുകയാണ് ഭക്തകള്‍. ഊണുമുറക്കുവും ഉപേക്ഷിച്ച് അമ്മയുടെ തിരുനടയില്‍ തന്നെയിരുന്ന് പൊങ്കാല നിവേദിക്കാനുള്ള ആവേശം. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

നിരത്തായ നിരത്തൊക്കെ, വീടായ വീടൊക്കെ പൊങ്കാലയടുപ്പുകള്‍ കൊണ്ട് നിറഞ്ഞു. ഇടവഴികളില്‍ നടവഴികളില്‍ നാലു കെട്ടില്‍ എല്ലായിടവും ആറ്റുകാലമ്മയെ മനസാ സ്മരിച്ചു കൊണ്ട് ഭക്തിയില്‍ നിറയുന്ന മനസും ശരീരവുമായി വ്രതം നോറ്റെത്തുന്ന അംഗനമാര്‍ മാത്രം . അതേ ഇത് കേരളക്കരയുടെ ഉത്സവം. സ്ത്രീകളുടെ മാത്രമായ ശബരിമലയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മഹോത്സവം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ ആറ്റുകാല്‍ അമ്പലം വരെയുള്ള സ്ഥലങ്ങളെല്ലാം ഭക്തിസാന്ദ്രമാണിപ്പോള്‍. മൈക്കുകള്‍ കെട്ടിയുയര്‍ത്തി അതിലൂടെ അമ്മയുടെ വരദാനങ്ങളെ നാടുമുഴുവന്‍ പാടികേള്‍പ്പിക്കുകയാണ് ഭക്തര്‍. എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്. എല്ലാ മനസും അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍. എല്ലാ കണ്ണുകളും ആ ദര്‍ശന സായൂജ്യത്തിന്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.

ഓരോ വര്‍ഷവും പൊങ്കാലയിടാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. കന്നി അയ്യപ്പന്‍ മലചവിട്ടാനെത്താത്ത വര്‍ഷം മാളി കപ്പുറത്തമ്മയെ താന്‍ മംഗലം കഴിക്കുമെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ആറ്റുകാലിലും അങ്ങനെ എന്തെങ്കിലും ശപഥങ്ങളുണ്ടോ?

എല്ലാ വര്‍ഷവും പൊങ്കാലയിടാനെത്തുന്ന പുതുമുഖങ്ങള്‍ ആയിരത്തിലധികം വരും. സര്‍വ്വാഭീഷ്ടദായിനിയായ അമ്മയുടെ കഥ കേട്ട് പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവര്‍ എത്രയെങ്കിലുമാണ്.

പൊങ്കാല ദിനത്തില്‍ ആറ്റുകാല്‍ പരിസരത്ത് വിപണി സജീവമാണ്. പൊങ്കാലയടുപ്പിനുള്ള കല്ലുകള്‍ മുതല്‍ വൈകുന്നേരത്തെ താലപ്പൊലിയ്ക്കണിയാനുള്ള കിരീടങ്ങള്‍ വരെ സര്‍വ്വതും തയാര്‍.


വില പലതാണെങ്കിലും നിറത്തിലും വര്‍ണത്തിലും വ്യത്യാസം ഉണ്ടെങ്കിലും എല്ലായിടവും തിരക്കോടുതിരക്ക്. കലം വാങ്ങാന്‍, ശര്‍ക്കര വാങ്ങാന്‍, അരിമാവിന്, വയണയിലയ്ക്ക്, പയറുപൊടിച്ചതിന് എല്ലാത്തിനും വന്‍ തിരക്ക്.

വില്‍ക്കാന്‍ കൊണ്ടുവരുന്നവ മുഴുവന്‍ ആ ദിവസം രാവിലെ തന്നെ തീരുമെന്ന് വഴിക്കച്ചവടക്കാരില്‍ ഒരാള്‍. 12 വര്‍ഷമായി വര്‍ഷം തോറും അരിപ്പൊടിയും വയണയിലയുമായി ഇയാള്‍ ഇവിടെയുണ്ട്.

വേനലിന്‍റെ വറുതിയില്‍ അടുപ്പില്‍ നിന്നുളള പുകയും ചൂടുമേറ്റ് ശരീരം തളരുമ്പോള്‍ ഉളളുതണുപ്പിക്കാന്‍ ലഘു പാനീയങ്ങളുമായി സന്നദ്ധ സംഘടനകളും ചെറുപ്പക്കാരും വീട്ടുകാരുമുണ്ട്.

മോരും രസ്നയും വെള്ളവും എല്ലാമുണ്ടിവിടെ. പൊങ്കാല കഴിഞ്ഞ് തിരികെപ്പോകുമ്പോഴും വഴി നീളെ കിട്ടും ശീതളപാനീയങ്ങള്‍. ഇത് പുണ്യമാണെന്ന വിശ്വാസമാണ് കൊടുക്കുന്നവര്‍ക്ക്.

പല സ്ഥലങ്ങളില്‍ നിന്നും സൗജന്യമായി ഭക്തജനങ്ങളെ അമ്പലപരിസരത്തെത്തിക്കുന്നതിന് ഓട്ടോറിക്ഷകളും ലോറിയും തയാറായി. ഇതോടൊപ്പം തന്നെ ഭക്ഷണപ്പൊതികളും അവര്‍ നല്‍കുന്നു. റസിഡന്‍റ്സ് അസോസിയേഷനുകളും വായനശാലകളും വീടുകളും മത്സരിച്ചാണ് പൊങ്കാലയിടാനെത്തുന്നവര്‍ക്ക് സേവനം ലഭ്യമാക്കുന്നത്.

തീപ്പൊള്ളലേറ്റാല്‍, ചൂടും പുകയുമടിച്ച് തല കറങ്ങിയാല്‍, കുഴഞ്ഞുവീണാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍മാരുടെ സന്നദ്ധ സംഘങ്ങള്‍ തന്നെ അമ്പലപരിസരത്തുണ്ട്. ഇതോടൊപ്പം വിവിധ രാഷ്ട്രീയ സംഘടനകളുടെ യുവജനവിഭാഗവും സേവന സന്നദ്ധരായി ക്ഷേത്രപരിസരത്തുണ്ട്.




ഭക്തജനത്തിരക്കിനിടയില്‍ വിലപ്പെട്ടത് നഷ്ടമാകുകയാണെങ്കില്‍ സഹായിക്കാന്‍ പൊലീസുകാര്‍ മഫ്തിയില്‍ എല്ലായിടവും ഉണ്ടാകും. കൂട്ടം തെറ്റിപ്പോയാല്‍, കൂടെവന്നവരെ കാണാതായാല്‍ ഇവരുടെ സേവനം ഉടനടി ലഭ്യമാണ്. പൂവാലശല്യം നേരിടാനും പൊലീസ് സേന സജ്ജം.

പൊങ്കാല നിവേദ്യത്തിനു ശേഷമുണ്ടാകുന്ന വര്‍ധിച്ച തിരക്ക് നിയന്ത്രിക്കാനും സന്നദ്ധ സംഘടനകളും പൊലീസും ഒരുങ്ങിക്കഴിഞ്ഞു. ഗതാഗതസംവിധാനം സുഗമമാക്കാനും പൊങ്കാലയ്ക്കെത്തിയവരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുളള ക്രമീകരണങ്ങള്‍ പൂ ര്‍ത്തിയായിക്കഴിഞ്ഞു.

അടുപ്പുകൂട്ടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലിന്‍റെ പരിസരങ്ങളില്‍ നിങ്ങള്‍ക്ക് ബന്ധുവീടുകളുണ്ടെങ്കില്‍ സമയത്ത് മാത്രം അവിടെയെത്തിയാല്‍ മതി. പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങള്‍ അവിടെ നിങ്ങളെക്കാത്തിരിപ്പുണ്ട്.

ഇനി ബന്ധുവീടോ പരി ചയക്കാരോ ഇല്ലെങ്കിലും പേടിക്കേണ്ട.ഏകദേശം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീട്ടുവളപ്പും നിങ്ങളുടേതാണ്.

തലേന്നു തന്നെ നിങ്ങളവിടെ എത്തുകയാണെങ്കില്‍ അത്താഴം ഉറപ്പ്. പൊങ്കാലദിനത്തില്‍ പ്രാതലും ഉച്ചഭക്ഷണവും ഇടയ്ക്കിടെ ദാഹജലവും ആറ്റുകാലിലെ "ബന്ധു' നിങ്ങള്‍ക്ക് തരും. അവിടെ ജാതിയോ മതമോ പ്രശ്നമില്ല.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയില്‍ എല്ലാം മറന്ന് ആറ്റുകാലമ്മയുടെ ചരണങ്ങളില്‍ മനസ്സര്‍പ്പിച്ച് പൊങ്കായിടാനുള്ള മുഹൂര്‍ത്തം സമാഗതമായി.


വെബ്ദുനിയ വായിക്കുക