വിശുദ്ധയാവുന്ന ഭാരത വനിത

PROPRO
2008 ഒക്ടോബര്‍ 12 ഞായറാഴ്‌ച ഉച്ചയ്ക്ക് 1.30

ഇന്ത്യന്‍ ക്രൈസ്തവരുടെ ചരിത്രത്തിലെ ഏറ്റവും പുണ്യമായ ഒരു മുഹൂര്‍ത്തമായിരിക്കും ഇത്. സഹനത്തിലൂടെ ദൈവ പ്രീതിയുടെ പുണ്യ പാത്രമായി മാറിയ വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ അപ്പോള്‍ വിശുദ്ധയായി മാറും.

കേരളത്തിലേയും രാജ്യത്തേയും ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തില്‍ ദിവ്യ വെളിച്ചമായി അല്‍ഫോണ്‍സാമ്മയുടെ സ്മൃതികള്‍ ജ്വലിച്ചു നില്‍ക്കും.

റോമിലെ സെന്‍റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയാണ് മുട്ടത്ത് പാടത്ത് അന്ന എന്ന അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുക.
PROPRO


ഭാരത ക്രൈസ്തവ സഭയിലെ ആദ്യത്തെ വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത്‌ പഴൂപ്പറമ്പില്‍ ജോസഫ്‌-മേരി ദമ്പതികളുടെ മകളായാണ് ജനനം. സെന്‍റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍, സെന്‍റ്‌ ജോണ്‍ ഡി ബ്രിട്ടോ, സെന്‍റ്‌ ഗോണ്‍സാലോ ഗ്രേഷ്യസ്‌ എന്നിവര്‍ക്കുശേഷം ഇന്ത്യയില്‍നിന്നു വിശുദ്ധ പദവിയിലെത്തുന്ന നാലാമത്തെ വ്യക്‌തികൂടിയാണ് ഇവര്‍.

അരനൂറ്റാണ്ടിലേറെ നീണ്ട നടപടിക്രമങ്ങളുടെ ഒടുവിലാണ്‌ ഒക്ടോബര്‍ 12ന്‌ അല്‍ഫോന്‍സാമ്മ വിശുദ്ധയാവുന്നത്. 1953 ല്‍ പാലാ രൂപതയുടെ ആദ്യ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്‍റെ കാലത്താണു നാമകരണ നടപടികള്‍ ആരംഭിക്കുന്നത്‌.

ദൈവദാസി, ധന്യ പദവികള്‍ക്കുശേഷം 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു നടന്ന മഹാസമ്മേളനത്തിലാണ്‌ അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്‌.


മണ്ണാറപ്പാറ ഒഴുത്തൊട്ടില്‍ ഷാജി-ലിസി ദമ്പതിമാരുടെ മകന്‍ ജിനിലിന്‍റെ കാലിലെ ജന്മനായുള്ള വൈകല്യം അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥ പ്രാര്‍ഥനയുടെ ഫലമായി സുഖപ്പെട്ട അത്ഭുതപ്രവൃത്തി 2007 ജൂണ്‍ ഒന്നിനു മാര്‍പാപ്പ അംഗീകരിച്ചു.
ഇതോടെയാണ്‌ 54 വര്‍ഷം നീണ്ട നാമകരണ നടപടികള്‍ പൂര്‍ത്തിയായത്‌.

1910 ഓഗസ്റ്റ്‌ 19നു ജനിച്ച അല്‍ഫോന്‍സാമ്മ കുടമാളൂര്‍ സെന്‍റ്‌ മേരീസ്‌ പള്ളിയിലാണു ജ്ഞാനസ്നാനം ചെയ്യപ്പെട്ടത്‌. അന്ന എന്നായിരുന്നു മാമ്മോദീസാ പേര്‌. അന്നക്കുട്ടി എന്ന പേരില്‍ പിന്നീട്‌ അറിയപ്പെട്ടു. 1927ല്‍ ഭരണങ്ങാനം ക്ളാരമഠത്തില്‍ ചേര്‍ന്നു. അല്‍ഫോന്‍സ എന്ന പേര് സ്വീകരിച്ചു.

1936 ഓഗസ്റ്റ്‌ 12നു നിത്യവ്രത വാഗ്ദാനം നല്‍കി കന്യാസ്‌ത്രീയായി. രോഗപീഡകളെ പ്രാര്‍ഥനയും സഹനവുംകൊണ്ട്‌ അതിജീവിച്ചു പൂര്‍ണമായും ദൈവികാനുഭൂതിയില്‍ ജീവിച്ച അവര്‍ 1946 ജൂലൈ 28ന്‌ ആണ് അന്തരിച്ചത്‌.

ഭരണങ്ങാനം സെന്‍റ്‌ മേരീസ്‌ പള്ളിയിലെ സിസ്റ്റര്‍ അല്‍ഫോന്‍സയുടെ കബറിടത്തില്‍ പ്രാര്‍ഥിക്കാനെത്തിയ കൊച്ചുകുട്ടികളാണ്‌ ആദ്യം അവരിലൂടെ ദൈവസാന്നിധ്യം അറിയുന്നത്‌. അനാര്‍ഭാടമായ കുഴിമാടത്തില്‍ മെഴുതിരി കത്തിച്ച്‌, പൂക്കളര്‍പ്പിച്ച്‌ അമ്മയോടു പ്രാര്‍ഥിച്ച കുട്ടികള്‍ തങ്ങള്‍ക്ക്‌ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി സാക്‍ഷ്യപ്പെടുത്തി.

കുട്ടികളുടെ മധ്യസ്ഥയായി മാറിയ അല്‍ഫോന്‍സാമ്മയോടു പ്രാര്‍ഥിക്കാന്‍ വിദൂരദേശങ്ങളില്‍നിന്നു പോലും വിശ്വാസികള്‍ എത്തിത്തുടങ്ങി. അതേ തുടര്‍ന്നാണ്‌ 1953 ഡിസംബര്‍ 12നു കര്‍ദിനാള്‍ ടിസറാങ്ങ്‌ നാമകരണത്തിനായുള്ള രൂപതാ കോടതി ആരംഭിച്ചത്‌.