വിട പറഞ്ഞത് ഏകാന്തതയെ പ്രണയിച്ച വിശ്വസാഹിത്യകാരന്‍

വെള്ളി, 18 ഏപ്രില്‍ 2014 (10:12 IST)
PRO
PRO
ഏകാ‍ന്തതയെ പ്രണയിച്ച വിശ്വസാഹിത്യകാരനായിരുന്നു ഗാബോ എന്ന അനുവാചകര്‍ വിളിച്ചിരുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. അത്യപൂര്‍വമാ‍യ പ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും വഞ്ചനയുടെയും ആവിഷ്കാരങ്ങളായിരുന്നു ഗാബോയെ പുസ്തപ്രേമികളുടെ പ്രിയങ്കരനാക്കിയത്. 1927 മാര്‍ച്ച് ആറിനു കോളംബിയയിലെ മാക്ഡലീനയില്‍ ജനനം.

അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012 ല്‍ എഴുത്ത് നിറുത്തുകയായിരുന്നു. 1982-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. നോവലിസ്റ്റ്, കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലയിലെല്ലാം മാര്‍ക്കേസ് പ്രശസ്തനാണ്. ലോകമാകമാനം ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍‘ എന്ന മാസ്റ്റര്‍ പീസ് കൃതിയുടെ അഞ്ചു കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. പ്രണയത്തെ മാജിക്കല്‍ റിയലിസത്തിലൂടെ അവതരിപ്പിക്കുകയും അതു വഴി അനുവാചകന്റെ ഹൃദയത്തിലേക്ക് കുടിയേറുകയുമായിരുന്നു ഗാബോയുടെ രചനാ വൈഭവം.

മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു ഗാബോയുടെ രചനകള്‍. പത്രപ്രവര്‍ത്തകനായി എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന മാര്‍ക്കേസിന്റെ ജീവിതത്തെ മാറ്റി മറിച്ചത് ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൗഹൃദമാണ്. ബാറ്റിസ്റ്റ ഗവണ്‍മെന്റിനെതിരേ കാസ്‌ട്രോയും സംഘവും നേടിയ വിജയം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യൂബയിലെത്തിയ മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു അത്. മാര്‍ക്കേസിന്റെയും കാസ്‌ട്രോയുടെയും സൗഹൃദം, ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കയിലെ രണ്ട് വ്യക്തിത്വങ്ങള്‍ എഴുത്തു കൊണ്ടും രാഷ്ട്രീയം കൊണ്ടും ലോകത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രശംസക്കും കടുത്ത വിമര്‍ശനത്തിനും വഴിവെച്ചു. അതായിരുന്നു ഗാബോയുടെ വ്യക്തിത്വവും.

അടുത്ത പേജില്‍: പ്രണയത്തിന്റെ കോളറക്കാലവും ഏകാന്തതയും

PRO
PRO
പ്രണയത്തിന് അതിവൈകാരികതയുണ്ടാകുമ്പോള്‍ വാ‍ക്കുകള്‍ക്ക് തീക്കനലിന്റെ ചൂടുണ്ടാകുമെന്നാ‍ണ് ഗാബോ അനുവാചകരെ ധരിപ്പിക്കുന്നത്. കോളറക്കാലത്തെ പ്രണയത്തില്‍ തന്നെ ഇതിന് സമാനമായ ചിത്രീകരണം കാണാന്‍ സാധിക്കും. ഫ്ലോറന്റിനോ അരിസ എന്ന കാമുകന്‍ കാമുകി ഫേമിനയോട് പ്രണയാഭ്യര്‍ഥന നടത്തുന്നത് 76-ആം വയസിലാണ്. അതും കാമുകിയുടെ ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങിന്റെ അന്ന്. ഇതിനു മുന്‍പും പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും ഈ നിമിഷത്തിന് വേണ്ടിയായിരുന്നു ഫ്ലോറിന്റിനോ കാത്തിരുന്നത്.

വിചിത്രമായ സ്വഭാവഘടനയുള്ളവനാണ് ഇതിലെ മുഖ്യകഥാപാത്രമായ ഫ്‌ളോറന്റിനോ അരിസ. കാമുകിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും തന്റെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവന്ന ധാരാളം സ്ത്രീകളെ ഫ്‌ളോറന്റിനോ സ്നേഹിച്ചിരുന്നു. അര നൂറ്റാണ്ടിനിടയില്‍ 622 സ്ത്രീകളാണ് അയാളുടെ ജീവിതത്തില്‍ കയറിയിറങ്ങിയത്. അതില്‍ പലരും വിധവകളായിരുന്നു. തന്റെ രതിവേട്ടയുടെ ചരിത്രരേഖകള്‍ 25 നോട്ടുബുക്കുകളിലായി അയാള്‍ പകര്‍ത്തിവെച്ചു. ഇങ്ങനെ അസാധാരണമായ പ്രണയചിത്രീകരണമായിരുന്നു ഗാബോയെ ലോകമൊട്ടാകെ ആരാധകരെ നേടി കൊടുത്തത്.

സ്വര്‍ണപുകയുള്ള തീക്ഷ്ണഗന്ധമുള്ള സയനൈഡ് ശ്വസിച്ച് ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടുന്ന യുദ്ധവീരനെ ചിത്രീകരിച്ചു കൊണ്ടാണ് കോളറക്കാലത്തെ പ്രണയം ആരംഭിക്കുന്നത്. ഏകാന്തയുടെ നൂറു വര്‍ഷങ്ങളാവട്ടെ കൊളംബിയയുടെ ചരിത്രം തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മക്കോണ്ടയിലെ ബുവേണ്ടോ കുടുംബത്തിന്റെ ഏഴു തലമുറകളുടെ ചരിത്രമാണ് നോവലില്‍ മാര്‍ക്കേസ് കോറിയിടുന്നത്.

പ്രണയത്തിന്റെ വാതില്‍പ്പടിയില്‍ വഞ്ചനയുടെ വിശുദ്ധിയുടെ ചഷകം നിറച്ച വിശ്വസാഹിത്യകാരന്‍ ഓര്‍മ്മയുടെ താളുകളിലേക്ക് മറുമ്പോള്‍ നഷ്ടം ലോകസാഹിത്യത്തിനാണ്. വൈകാരികതയുടെ തീക്ഷ്ണത കൊണ്ട് ആരാധക ഹൃദയങ്ങളെ മഥിക്കുന്ന രചനാവൈഭവത്തിന്റെ അഭാവം, പകരംവെക്കാനാവാത്ത ആ കാല്‍പ്പനികതയുടെ സിംഹാസനം, അത് ഒഴിഞ്ഞു തന്നെ കിടക്കും.







വെബ്ദുനിയ വായിക്കുക