ഇന്ന് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം

PROPRO
ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന ദിനം ആചരിക്കുന്നത്.

ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനം. ലോകമെമ്പാടും ഇക്കുറി ജനുവരി 27 ന് കുഷ്ഠരോഗദിനം ആചരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ പക്ഷെ 30 ന് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനവും അതോടൊപ്പം ഹൈദരാബാദില്‍ പതിനേഴാമത് അന്തര്‍ദ്ദേശീയ ലെപ്രസി കോണ്‍ഗ്രസ്സും നടക്കുന്നുണ്ട്.

റൌള്‍ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത്. ഇതിനായി അദ്ദേഹം അബേ ബലെസിനോട് കടപ്പെട്ടിരിക്കുന്നു. 1954 ല്‍ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്.

മധ്യകാല രോഗമായി അറിയപ്പെടുന്ന കുഷ്ഠരോഗം ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. ലോകാരോഗ്യ സംഘടന ലക്‍ഷ്യം വച്ചതനുസരിച്ച് നാലു രാജ്യങ്ങള്‍ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്ന് കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്തു കഴിഞ്ഞു.

ഇന്നിപ്പോള്‍ പതിനായിരത്തിന് ഒന്ന് എന്ന കണക്കില്‍ മാത്രമേ ലോകത്ത് കുഷ്ഠരോഗികളുള്ളു. എങ്കിലും ഓരോ കൊല്ലവും 2,5000 കുഷ്ഠരോഗികള്‍ പുതുതായി ഉണ്ടാവുന്നു എന്നാണ് കണക്ക്. ഇതും സൂചിപ്പിക്കുന്നത് മൊത്തത്തില്‍ കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നുതന്നെയാണ്.


കുഷ്ഠരോഗം ബാധിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്ക്കും രോഗാവസ്ഥയേക്കാള്‍ ഭയാനകം രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന വിലക്കും അയിത്തവുമാണ്. ഇത്തരത്തിലുള്ള വിവേചനത്തിനും സാമൂഹികമായ തഴയലിനും അതോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്ള അവസര സമത്വമില്ലായ്മയ്ക്കും കുഷ്ഠരോഗികള്‍ ഇരയാവുന്നു.

കുഷ്ഠരോഗി എന്ന് വിളിക്കുന്നത് ഇപ്പോഴും ഒരു നിന്ദാവാചകമായിട്ടാണ് ആളുകള്‍ കരുതുന്നത്.

സാമൂഹികമായ വിവേചനം രോഗികളെ ദാരിദ്ര്യത്തിലേക്കും ഏകാന്തതയിലേക്കും കൊണ്ടെത്തിക്കുന്നു. യു.എന്‍., ആം‌നെസ്റ്റി ഇന്‍റര്‍നാഷണല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ മാത്രമാണ് പലപ്പോഴും ഈ രോഗികളുടെ രക്ഷയ്ക്കെത്തുന്നത്. രോഗം ഭേദമായവര്‍ക്കു പോലും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

1980 വരെ ആന്‍റിബയോട്ടിക്കുകളുടെ ഒരു മിശ്രിതം ഏതാണ്ട് ഒന്നര കോടിയിലേറെ കുഷ്ഠരോഗികളുടെ അസുഖം മാറ്റാന്‍ സഹായിച്ചു. ഇന്നത് 2,50,000 ആയി ചുരുങ്ങിയിട്ടുണ്ട്. മൈക്കോ ബാക്‍ടീരിയം ലെപ്രെ എന്ന പകരുന്ന ഒരുതരം പതുക്ക വളരുന്ന ബേസിലസ് ആണ് ഈ രോഗത്തിനു കാരണം. ഇന്ത്യയില്‍ ഇപ്പോഴും എഴുനൂറോളം കുഷ്ഠരോഗ കോളനികളുണ്ട്.

വെബ്ദുനിയ വായിക്കുക