ജെയിലുകളും സ്മാർട്ട് ആകുന്നു, തടവുകാരെ കോടതിയിൽ ഹാജരാക്കാൻ വീഡിയോ കോൺഫറൻസിംഗ് !

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (10:47 IST)
ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. ഡിസംബറോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സജ്ജമാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
കാസര്‍ഗോട്, വയനാട്, ഇടുക്കി ഒഴികെ 11 ജില്ലകളിലും ഈ പദ്ധതി പൂർത്തീകരിച്ച് വരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. 170 സ്റ്റുഡിയോകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 
 
11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകളാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോൺ ആണ് പദ്ധിക്കായുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള കണക്ടിവിറ്റി ബിഎല്‍എന്‍എല്‍ ഏര്‍പ്പെടുത്തും. കേസുള്ള ദിവസങ്ങളില്‍ വിചാരണത്തടവുകാരെ കോടതികളില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് ജയിലുകളിൽ സംവിധാനം ഒരുക്കുന്നത്. 
 
തടവുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതു നടപ്പാക്കുകയെന്നും നീതിനിര്‍വഹണ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഒന്നാം സ്ഥാനമെന്ന ബഹുമതി ഇപ്പോള്‍ കേരളത്തിനുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍