സന്നിധാനത്തെ സമര കേന്ദ്രമാക്കാന്‍ അനുവദിക്കില്ല; നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് ദേവസ്വം ബോർഡ്

ഞായര്‍, 18 നവം‌ബര്‍ 2018 (17:33 IST)
ശബരിമലയിൽ ഭക്തർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് എ പദ്മകുമാർ. സന്നിധാനത്തെ സമര കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. ഭക്തരുടെ സൗകര്യങ്ങളാണ് സർക്കാരിനും ദേവസ്വം ബോർഡിനും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്തർക്ക് സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്ത് നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കും. നിലവിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പകൽസമയത്തു നിയന്ത്രണമുണ്ടാകില്ല. പുലർച്ചെ മൂന്നേകാൽ മുതൽ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം. പുലർച്ചെ മൂന്നു മണിക്കു മുമ്പേ ഭക്തർക്കു സന്നിധാനത്ത് എത്തിച്ചേരുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും പൊലീസും ചേര്‍ന്ന് ഒരുക്കുമെന്നും പദ്മകുമാർ വ്യക്തമാക്കി.

രാത്രി കാലങ്ങളിൽ സുരക്ഷയെ മുൻനിറുത്തി ഓൺലൈൻ വഴി റൂം ബുക്ക് ചെയ്‌തവരെ മാത്രം സന്നിധാനത്ത് തങ്ങാൻ അനുവദിക്കും. കുട്ടികളുമായി എത്തുന്നവരെയും വൃദ്ധരെയും അവശതയുള്ളവര്‍ക്കും നടപ്പന്തലിൽ തങ്ങാം. മുറികൾ എടുക്കുമ്പോൾ പ്രായമായവർക്കും കുട്ടികളുമായി വരുന്നവർക്കും മുൻഗണന നൽകുമെന്നും ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍