കൊറോണ; 'കേരളത്തിൽ കുടുങ്ങിയത് നന്നായി, കേരളം എന്റെ കണ്ണ് തുറപ്പിച്ചു' - ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്റെ അനുഭവക്കുറിപ്പ്

അനു മുരളി

തിങ്കള്‍, 13 ഏപ്രില്‍ 2020 (13:54 IST)
കൊവിഡ് 19നെ പ്രതിരോധിക്കാൻ കഴിയാവുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. കൊറോണ ബാധിച്ച വിദേശികളെ രോഗമോചിതരാക്കാൻ കേരളത്തിന്റെ ആരോഗ്യപ്രവർത്തകർക്കായി. വമ്പൻ സൗകര്യങ്ങളുള്ള വിദേശരാജ്യങ്ങളിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരണമടയുമ്പോൾ സ്വദേശികളേയും വിദേശികളേയും ഒരുപോലെ കണ്ട് കൃത്യമായ ചികിത്സയാണ് കേരള സർക്കാർ നൽകുന്നത്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ കേരളം കാഴ്ചവയ്ക്കുന്ന മികവ് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 
 
ഇപ്പോഴിതാ, കൊറോണ കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകനായ ദിമിതര്‍ പാന്‍ഡേവ് പറയുന്നു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. വൈറസ് വ്യാപനത്തെ തടയാൻ സർക്കാർ ചെയ്യുന്നത് വലിയ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം കുറിച്ചു. 
 
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ ഒരു ഫുട്‌ബോള്‍ പരിശീലന പരിപാടിയുടെ ഭാഗമായി ദിമിതര്‍ പാന്‍ഡേവ് കേരളത്തിലെത്തിയത്. തുടക്കം മുതൽ നല്ല സ്വീകരണമാണ് ലഭിച്ചതെന്നും കൊവിഡ് 19നെ കേരളം നന്നായി പ്രതിരോധിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
 
‘ഇവിടെയെത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കൊറോണ വൈറസ് മഹാവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടത്. ഈ സമയത്ത് നാട്ടിലേക്കു മടങ്ങാനാകാത്തതിനാല്‍ അതീവ സങ്കടത്തിലായിരുന്നു ഞാന്‍. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും നേതൃത്വത്തില്‍ ഈ പ്രതിസന്ധി ഘട്ടത്തെ കേരളം നേരിടുന്ന കാഴ്ച സത്യത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു. അത്രയ്ക്ക് മികവോടെയാണ് ലഭ്യമായ സൗകര്യങ്ങള്‍വച്ച് ഇത്തരമൊരു വെല്ലുവിളിയെ അവര്‍ കൈകാര്യം ചെയ്തത്. ഇത്തരമൊരു അവസ്ഥയില്‍ കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാന്‍ ഭാഗ്യവാനാണ്. എന്റെയും കുടുംബത്തിന്റെയും നന്ദിയും കൃതജ്ഞതയും അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശൈലജ ടീച്ചറേയും നേരിട്ട് കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.' - അദ്ദേഹം കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍