പത്രങ്ങള്‍ ഓണ്‍ലൈനിലേക്ക്

ചൊവ്വ, 17 മാര്‍ച്ച് 2009 (20:42 IST)
PROPTI
സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു പ്രതിഫലനമെന്നോണം ആഗോള തലത്തില്‍ പത്ര വ്യവസായത്തിന്‍റെ മുഖച്ഛായ മാറുന്നു. അച്ചടിയില്‍ നിന്ന് ഓണ്‍ലൈനിലേക്കുള്ള ചുവടുമാറ്റത്തിന് സാക് ഷ്യം വഹിക്കുകയാണ് വാര്‍ത്തകളുടെ ലോകം.

അമേരിക്കയില്‍ അച്ചടിയില്‍ നിന്ന് വെബിലേക്ക് മാറുന്ന ഏറ്റവും വലിയതും ആദ്യത്തേതുമായ പത്രമായി സീറ്റില്‍ ഐപി മാറിക്കഴിഞ്ഞു. പത്രം അടച്ചുപൂട്ടുകയാണെന്ന് ഹേസ്റ്റ് കോര്‍പറേഷന്‍ പ്രഖ്യാപിച്ച് രണ്ട് മാസത്തിനുള്ളിലാണിത്. ഫെബ്രുവരിയില്‍ 1.8 മില്യണ്‍ ആളുകള്‍ പത്രത്തിന്‍റെ പി-ഐ വെബ്സൈറ്റ് സന്ദര്‍ശിച്ചതായാണ് കണക്ക്.

ദിവസേനയുള്ള അച്ചടി എഡിഷന്‍ നിര്‍ത്തലാക്കാനും വാരാന്ത്യ അച്ചടി എഡിഷനോടൊപ്പം വെബില്‍ കൂടുതലായി ശ്രദ്ധയൂന്നാനും ഉദ്ദേശിക്കുന്നതായി കൃസ്ത്യന്‍ സയന്‍സ് മോണിറ്ററും പ്രസ്താവിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഈ ചുവടുമാറ്റത്തിന് കാരണമെന്ന് വ്യക്തം. സ്റ്റാഫിന്‍റെ എണ്ണം 140ല്‍ നിന്ന് 20-25 ആയി കുറച്ചിരിക്കുകാണ് സീറ്റില്‍ ഐപി. ഇന്‍റര്‍നെറ്റ് വായനക്കാര്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതും ഉല്‍പാദന ചെലവ് ഇല്ല എന്നുള്ളതും അച്ചടി എഡിഷനില്‍ നിന്ന് വെബ് എഡിഷനിലേക്ക് ചേക്കേറാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. പരമ്പരാഗത പത്ര വ്യവസായത്തിന്‍റെ മരണമണി മുഴങ്ങുകയാണിവിടെ.

വാര്‍ത്തകള്‍ക്കു പകരം എഡിറ്റോറിയല്‍ മാതൃകയിലുള്ള ലേഖനങ്ങളും പ്രാദേശിക സംഭവങ്ങളുടെ വിവരണങ്ങളുമാണ് പുതുതായി തുടങ്ങുന്ന ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആകെ ചെയ്യാനുളത്. പിന്നെ വാര്‍ത്ത ഏജന്‍സികളെ കര്യമായി ആശ്രയിക്കുന്നതിനാല്‍ കാര്യങ്ങള്‍ ഭംഗിയായി പോകും. ഒരു പക്ഷേ ഇത്തരമൊരു നയം ഉല്‍പാ‍ദന ചെലവ് കുറച്ചേക്കുമെങ്കിലും നിലവാരതകര്‍ച്ച വെബ് എഡിഷനെതിരെ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന ആരോപണമായി തുടരും.

PROPRO
പരസ്യ വരുമാനത്തില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ പത്രങ്ങളുടെ പരസ്യ വരുമാനം 2008ല്‍ 16.4 ശതമാനം ഇടിഞ്ഞ് 37.9 ബില്യണിലെത്തി. 2012ഓടെ ഇത് 28.4 ബില്യണ്‍ ഡോളര്‍ ആവുമെന്നാണ് കരുതുന്നത്. കൂടുതല്‍ വായനക്കാര്‍ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ കാര്യമായ കുറവാണ് സംഭവിച്ചത്. എങ്കിലും ഇന്‍റര്‍നെറ്റ് രംഗത്തും ലാഭമുണ്ടാക്കാമെന്ന അമിത പ്രതീക്ഷയ്ക്ക് വകയില്ല. 2008ല്‍ ഇന്‍റനെറ്റ് വാര്‍ത്ത സ്ഥാപനങ്ങളുടെ വരുമാനം 0.4 ശതമാനം ഇടിഞ്ഞു.

അമേരിക്കയിലെ മിക്ക പത്രങ്ങളെയും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. ഹേസ്റ്റ് കോര്‍പറേഷന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സാന്‍ഫ്രാന്‍സിസ്കൊ ക്രോണിക്കിള്‍ ആണ് ഇതില്‍ ഒന്നാമത്. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള പല ചെലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും തുടര്‍ന്നും പ്രതിസന്ധി നിലനിന്നാല്‍ പത്രം അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യുമെന്നുമാണ് ക്രോണിക്കിളിന്‍റെ ഉടമകള്‍ രണ്ടാഴ്ച മുമ്പ് അറിയിച്ചത്. 1865ല്‍ തുടങ്ങിയ ഈ പത്രത്തിന് കഴിഞ്ഞ സമ്പത്തിക വര്‍ഷം 50 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് സംഭവിച്ചത്. സാന്‍ഫ്രാന്‍സിസ്കൊയിലെ ഏക പെയിഡ് പത്രമായ ക്രോണിക്കിളിന്‍റെ സര്‍ക്കുലേഷന്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏഴ് ശതമാനത്തോളം ഇടിഞ്ഞു.

മറ്റൊരു പത്രമായ ഡെന്‍വര്‍ കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരണം നിര്‍ത്തി. ടസ്കോണ്‍ സിറ്റിസണും അടച്ചുപൂട്ടല്‍ ഭീഷണീയിലാണ്. വന്‍കിട പത്രങ്ങളുടെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. വരുമാനം ക്രമാതീതമായി കുറഞ്ഞതോടെ ന്യൂയോര്‍ക്ക് ടൈംസ് 400 മില്യണ്‍ ഡോളറിന്‍റെ കടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ 13,372,000 ആണ്. അതേസമയം പത്രത്തിന്‍റെ പ്രതിദിന വായനക്കാരാകട്ടെ 1,120,420ല്‍ കുറവും . ചിക്കാഗൊ ട്രൈബ്യൂണ്‍, ലോസ് ഏഞ്ചല്‍സ് ടൈംസ്, ബാല്‍റ്റിമോര്‍ സണ്‍ തുടങ്ങി നിരവധി പത്രങ്ങളുടെ ഉടമയായ ട്രൈബ്യൂണ്‍ കമ്പനി കഴിഞ്ഞ ഡിസംബറില്‍ പാപ്പരത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

PROPRO
സ്റ്റാര്‍ ട്രൈബ്യൂണ്‍ ഹോള്‍ഡിംഗ്, ജേണല്‍ രജിസ്റ്റര്‍ കമ്പനി, ഫിലാഡെല്‍ഫിയ ന്യൂസ്പേപ്പേഴ്സ് തുടങ്ങിയ മാധ്യമ കമ്പനികളും ഈയടുത്ത് പാപ്പരത്ത നോട്ടീസ് നല്‍കി. പരസ്യ വരുമാനത്തിലും സര്‍ക്കുലേഷന്‍ വരുമാനത്തിലുമുണ്ടായ ഗണ്യമായ ഇടിവാണ് പത്ര സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.

അതേസമയം കൂടുതല്‍ പരസ്യങ്ങള്‍ ലഭ്യമാവുമെന്നത് ഓണ്‍ലൈന്‍ സംരംഭകര്‍ക്ക് നേട്ടമാകും. മിക്ക പത്രങ്ങളും ഇന്‍റര്‍നെറ്റ് എഡിഷന്‍ തുടങ്ങിയതോടെ വെബ്സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിക്കാനാണ് മിക്ക പരസ്യ ദാതാക്കളും താല്‍പര്യപ്പെടുന്നത്.

കൂടുതല്‍ സ്ഥാപനങ്ങള്‍ വെബിന്‍റെ മേഖലയിലേക്ക് കടക്കുന്നതിലൂടെ യാഹൂ, എഒഎല്‍, ഇന്‍ററാക്ടീവ് കോര്‍പറേഷന്‍ എന്നിവയ്ക്കെല്ലാം ഇത് ഗുണം ചെയ്യും. മാത്രമല്ല, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് തങ്ങളുടെ ആ‍ശയങ്ങള്‍ വ്യക്തമായി ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകലിലെ പരസ്യങ്ങള്‍ സഹായിക്കുകയും ചെയ്യും. ഇതിലുപരി കേവലം ഇന്‍റനെറ്റ്, സേര്‍ച്ച് ബിസിനസ് എന്നീ കാര്യങ്ങള്‍ക്കപ്പുറം മികച്ച ഒരു കണ്ടന്‍റ് ദാതാവായി മാറാന്‍ യാഹു, എംഎസ്എന്‍ പോലുള്ളവയ്ക്ക് ഒരു സുവര്‍ണ്ണാവസരം കൂടിയാണ് കൈവന്നിരിക്കുന്നത്.