നിശ്വാസങ്ങള്‍

രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ നിരാശയില്‍ മുഖം പൊത്തി ഉറങ്ങുക... എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട നദിയുടെ മ്ലാനതയും പെയ്യാനാവാതെ പറക്കേണ്ടി വന്ന കാര്‍മേഘത്തിന്‍റെ നിസഹായതയും ബാലുവിന്‍റെ മുഖത്ത് പ്രകടമായിരുന്നു. അയാള്‍ ഒരു സിഗററ്റെടുത്തു കത്തിച്ചു.

കോളിങ് ബെല്ലിന്‍റെ നീണ്ട ശബ്ദം പരിസരബോധത്തിന്‍റെ അസുഖാവസ്ഥയിലേക്ക് ബാലുവിനെ കൊണ്ടുവന്നു. അരോചകം കലര്‍ന്ന ആ കൂക്കുവിളിയെ അവഗണിക്കാന്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോള്‍ പാതി കത്തിത്തീര്‍ന്ന സിഗററ്റുകുറ്റി കുത്തിക്കെടുത്തി ബാലു എഴുന്നേറ്റു. അയഞ്ഞ് തൂങ്ങിയ കൈലിമുണ്ട് നന്നായുടുത്ത്, കല്ലെറിഞ്ഞ് കലക്കിയ നിശ്ചലതയുടെ കുണ്ഠിതത്തോടെ ബാലു കതക് തുറന്നു.

സ്വയം അലങ്കരിച്ച് വിരൂപമായ ഒരു സ്ത്രീ രൂ‍പം! ബാലു അമ്പരന്നു. കോളിങ് ബെല്ലിനോട് പ്രതികാരം തീര്‍ത്തതിന്‍റെ സന്തോഷത്തില്‍ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള പുഞ്ചിരി കൂടിയായപ്പോള്‍ ബാലു സ്വയം വഴിമാറിക്കൊടുത്തു.

പത്രം വായിക്കുന്നതിനിടയിലും ഭാര്യ സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്‍റെ മുഖത്ത്. യാദൃശ്ചികമായി കിട്ടിയ അവധി ആഘോഷിക്കാന്‍ സുമിത്ര പലതവണ വിളിച്ചതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിലും എഴുത്തിന്‍റെ ലോകത്തേക്ക് അല്‍പ്പമെങ്കിലും തിരികെയെത്താന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ അഹങ്കരിക്കാന്‍ ബാലുവിന് ഇനിയും എഴുതണമായിരുന്നു. അതുകൊണ്ട് ചില ജോലികള്‍ തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുമിത്രയെ ബാലു മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.

ബ്രേക്ക്-ഫാസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും അത്താഴത്തിനെ തന്നെ പ്രതീക്ഷിക്കണ്ടെന്നും പറഞ്ഞ് സുമിത്ര പോകുമ്പോള്‍ പറയാന്‍ വിട്ടുപോയതാവാം ഈ വേലക്കാരിയുടെ വരവ്. പത്രത്താളുകള്‍ മറിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. “ഇതിലും ഭേദം ഓഫീസില്‍ തന്നെ പോകുന്നതായിരുന്നു. ചുമ്മാതല്ല എന്‍റെ പ്രിയ സുമതി മനസമാധാനത്തോടെ പുറത്ത് പോയത്!” എഴുതാന്‍ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ ബാലുവിന് തോന്നി ആ നിമിഷങ്ങള്‍!


“ഒരു ദിവസമെങ്കിലും സ്വസ്ഥമായിരിക്കാമെന്ന് വച്ചാല്‍ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ!” ബാലു ആലോചിച്ചു. വേലക്കാരിയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റില്ല. ബാലു സോഫയിലേക്ക് പത്രം വലിച്ചെറിഞ്ഞു. “സാറേ! സാറ് കാപ്പി കുടിച്ചായിരുന്നാ?” ഭവ്യത ഭാവിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ ബാലു ഏതോ ഒരര്‍ത്ഥത്തില്‍ തലയാട്ടി, പിന്നെ മുറിയിലേക്ക് പോയി.

നിറം കൊടുക്കാത്ത ചിത്രം പോലെ ആ കവിത അവിടെ കിടപ്പുണ്ടായിരുന്നു, ബാലു അതെടുത്തു. വെട്ടിത്തിരുത്തി പരസ്പരബന്ധം നഷ്ടപ്പെട്ട വരികളെ ബാലു നോക്കിയിരുന്നു. പണ്ടൊക്കെ എഴുതാന്‍ കഴിയാതെ വരുമ്പോള്‍ സുമിത്ര ഒരു പ്രചോദനമായി അടുത്തുണ്ടാവുമായിരുന്നു.

അവളോടൊത്തുള്ള നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു, ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെ വരികള്‍ ഒഴുകാന്‍! വികാരങ്ങള്‍ക്ക് പുതുമ നഷ്ടപ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ച പോലെ! സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു രണ്ടുപേരും. മഹാനദി പോലെ ഒഴുകിയ പലരും അവരറിയാതെ ദിശ മാറിയൊഴുകുകയെന്നത് സ്വാഭാവികം മാത്രമാവാം. എങ്കിലും സമുദ്രം പിളര്‍ന്നൊഴുകുമോ? ബാലു ഒരു നിമിഷം കണ്ണടച്ചിരുന്നു.

സുമിത്രയെ മാത്രം കുറ്റം പറയാനാവില്ല. വ്യത്യസ്തതകള്‍ എന്നും വ്യത്യസ്തകള്‍ തന്നെയാണ്, അവ ഇല്ലെന്ന് പല തവണ ആവര്‍ത്തിച്ചാല്‍ കൂടി! ബാലുവിന്‍റെ താല്‍പ്പര്യങ്ങളെ മനസിലാക്കാന്‍ സുമിത്രക്ക് നന്നേ കഴിഞ്ഞിരുന്നു, ബാലുവിന് തിരിച്ചും. പരസ്പരം എല്ലാം മനസിലായി കഴിയുമ്പോള്‍ മനസ്സ് ക്രമേണ വിമര്‍ശനാത്മകമാവാറുണ്ട്, പിഴവുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാറുണ്ട്, പരിവേഷണം നടത്താന്‍ ഇനി ഒന്നും ഇല്ലെന്ന് കാണുമ്പോള്‍ കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെപ്പോലെ.

സ്വാഭാവികമായി തോന്നാവുന്ന സൌന്ദര്യപ്പിണക്കങ്ങള്‍ ദാമ്പത്യത്തെ ഊഷ്മളമാക്കുന്നതായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല്‍ മനസ്സുകള്‍ ഭിന്നദിശകളിലേക്ക് തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിന്‍റെ സൂചനകള്‍ ചിലപ്പോഴെങ്കിലും പ്രത്യക്ഷമാകാറുണ്ട്, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍! കിടപ്പുമുറിയുടെ കതക് ചാരി ബാലു പുറത്തേക്ക് വന്നു.

ഡൈനിംഗ് ടേബിളിലിരുന്ന ബ്രെഡിന്‍റെ കെട്ടഴിച്ച് ബാലു അടുക്കളയിലേക്ക് നോക്കി. അനക്കമൊന്നും കേള്‍ക്കാനില്ല. വിളിക്കാനൊരു പേരുപോലും അറിയാത്തതിന്‍റെ മനോവിഷമം സഹിക്കാനാവാതെ വന്നപ്പോള്‍ ബാലു ഗതികെട്ട് എഴുന്നേറ്റു. ഫ്രിഡ്ജില്‍ നിന്ന് ഒരു കവര്‍ പാലെടുത്ത് അടുക്കളയിലേക്ക് കയറി. സ്റ്റൌവിന്‍റെ നേരെ നില്‍ക്കുന്ന രൂപത്തിന്‍റെ പിന്‍ഭാഗം കണ്ട് ബാലു ചെറുതായൊന്ന് പതറി.

ആള്‍പ്പെരുമാറ്റം കേട്ട് ആ രൂപവും പെട്ടെന്ന് തിരിഞ്ഞു. “ഇതാ പാല്‍, ഒരു ചായയിടൂ!” ബാലു പറഞ്ഞു. മുഖത്ത് പ്രകടമായ പതര്‍ച്ച മറക്കാന്‍ ബാലു നന്നേ പരിശ്രമിക്കുന്നുണ്ടായിരുന്നു. “ചായ അടുപ്പത്ത് വച്ചതേയൊള്ള്!” ഒന്നും മിണ്ടാതെ എടുത്ത പാല്‍ ഫ്രിഡ്ജില്‍ തന്നെ തിരിച്ച് വച്ച് ബാലു ബ്രെഡില്‍ ജാം പുരട്ടാന്‍ തുടങ്ങി.


അടുക്കളയിലായിരിക്കുമ്പോള്‍ സുമിത്രയ്ക്കും ഒരു പ്രത്യേക സൌന്ദര്യമാണ്. അത് കാണാന്‍ മാത്രം ബാലു പമ്മിപ്പമ്മി സുമിത്രയുടെ പിന്നില്‍ ചെന്ന് നില്‍ക്കാറുണ്ടായിരുന്നു. ബാലുവിന്‍റെ സാന്നിധ്യം തിരിച്ചറിയും മുമ്പ് ബാലു സുമിത്രയെ കരവലയത്തിനുള്ളിലാക്കി കഴിഞ്ഞിരിക്കും. അപ്പോള്‍ സുമുത്രയില്‍ വിരിയുന്ന ഭാവ വ്യതിയാനങ്ങള്‍ ബാലു ഏറെ ഇഷ്ടപ്പെട്ടിരുന്നു.

സന്ദിഗ്ദ്ധാവസ്ഥകള്‍ കഴിയുമ്പോള്‍ മുഷിപ്പനായോ, പിന്നെ അരോചകമായോ അനുഭവപ്പെടാനിടയുള്ള ഇത്തരം കുസൃതികള്‍ക്ക് മുന്‍‌കൈയ്യെടുക്കാന്‍ മെനക്കെടാതെ സ്വയം വെട്ടിയ ചാലിലൂടെ മാറിയൊഴുകാനാവും പലരും ശ്രമിക്കുക. സ്വയം അലിഞ്ഞ് ഇല്ലാതാകാന്‍ ശ്രമിച്ചതിന്‍റെ ഒരു ശതമാനമെങ്കിലും തുടരുവാന്‍ കഴിയാത്തതിന്‍റെ മനോവിഷമം മറക്കാന്‍ കൂടി കഴിയുമ്പോള്‍, എല്ലാം നിര്‍വചിക്കാവുന്ന പൊള്ളത്തരങ്ങളായി അനുഭവപ്പെട്ടേക്കാം. ബാലു ബ്രഡിന്‍റെ വശം ചേര്‍ത്തു കടിച്ചു.

“ചായ!” മേശപ്പുറത്ത് ചായ കൊണ്ടു വച്ചശേഷം അവള്‍ തിരിച്ചുപോയി. ആവി പറക്കുന്ന ചായക്കപ്പ് എടുത്ത് ചുണ്ടോടടുപ്പിക്കുമ്പോള്‍ ബാലുവിന്‍റെ കണ്ണുകളും അവളോടൊപ്പം സഞ്ചരിച്ചു. ഒരു പുരുഷനെയും ആകര്‍ഷിക്കാത്ത സൌന്ദര്യം! സുമിത്രയുടെ ഭര്‍ത്താവാകാന്‍ കഴിഞ്ഞതില്‍ അഹങ്കരിച്ചിരുന്നു, സ്ത്രീ സൌന്ദര്യത്തിന്‍റെ ലഹരി കെട്ടടങ്ങുന്നതുവരെ!

സുന്ദരിയാണെന്ന അഹങ്കാരത്തോടെ മണിയറയിലേയ്ക്കു വരുന്ന ഒരു പെണ്ണില്‍ മയങ്ങിപ്പോയത് അപരാധമായെന്ന് പിന്നെ തോന്നും, മഴ പെയ്തൊഴിഞ്ഞ ശേഷം അവശേഷിക്കുന്ന ചേറും മാലിന്യങ്ങളും കാണുമ്പോള്‍. നൈമിഷികമായ കാഴ്ചകള്‍ക്ക് വിലയില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി വരുമ്പോഴേക്കും പിടിവിടാനാവാത്ത വിധം സമയം ഏറെ കഴിഞ്ഞിരിക്കും. തേനില്ലാത്ത പൂക്കള്‍ അപാര സൌന്ദര്യത്തോടെ വിടര്‍ന്ന് നില്‍ക്കുന്നത് ഒരു പക്ഷേ പരസ്യതന്ത്രം നടത്തി ഇരയെ ആകര്‍ഷിക്കാന്‍ മാത്രമാവും. തേനുള്ള പൂക്കള്‍ വിരിയാറില്ല, സുഗന്ധം പരത്താറില്ല. ബാലു കപ്പ് താഴെ വച്ചു.

ഇവള്‍ വിവാഹിതയായിരിക്കുമോ? ആരു വിവാ‍ഹം കഴിക്കാന്‍! സൌന്ദര്യം തൂക്കി വാങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു പെണ്ണിനെ കെട്ടാന്‍ ആരെങ്കിലും തയാറാവുമോ! പണവും സൌന്ദര്യവും കെട്ടിവയ്ക്കാനില്ലാതെ ഇതുപോലെ ജീവിതം വഴിമുട്ടുപ്പോയ എത്രപേരുണ്ടാവും. സ്നേഹത്തിന് മാനദന്ധങ്ങള്‍ പറയുന്ന ജാതികളുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറി അവര്‍ സ്വയം അടിച്ചമര്‍ത്തുകയാവാം ഇവര്‍.

ശരീരം വിലക്കുമ്പോഴും തണുത്തുറയാത്ത മനസുമായി ജീവിക്കുന്ന വികലാംഗരും, മാംസം ലേശമില്ലാത്ത എല്ലിന്‍‌കൂടങ്ങളും മഞ്ചാടിക്കുരുക്കളെണ്ണി കാത്തിരിക്കുകയാവാം‍, ഉള്ളില്‍ നീറുന്ന സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍! ചായം പൂശിയ ഇറച്ചിക്ക് വേണ്ടി കടിപിടി കൂടുന്ന മാംസഭോജികളുടെ മുന്നില്‍ ഇവരൊക്കെ നികൃഷ്ട ജന്തുക്കളാവാം. എന്നാല്‍ മണിയറയുടെ അരണ്ട വെളിച്ചത്തില്‍ പോലും സ്വാര്‍ത്ഥത കാണിക്കുന്ന സ്വര്‍ണ്ണവിഗ്രഹങ്ങളെക്കാള്‍ വിലമതിക്കേണ്ടിവരും കണ്ണാടിക്കുമുന്നില്‍ പോലും വരാന്‍ മടിക്കുന്ന ഇവരുടെ രതിസങ്കല്‍പ്പങ്ങളെ. ബാലു എഴുന്നേറ്റു.

എഴുതാന്‍ കഴിയാത്ത കവിതയിലെ വരികള്‍ ബാലുവിന്‍റെ ഹൃദയത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. അതിന്‍റെ അലകള്‍ കെട്ടടങ്ങും‌ മുമ്പ് അയാള്‍ക്ക് അവ രചിക്കണമായിരുന്നു. പകുതി അടഞ്ഞ വാതില്‍ തുറന്ന് ബാലു അടുക്കളയിലേക്ക് ചെന്നു. അവിടെ അവള്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. ബാലുവിന്‍റെ ശ്വാസനിശ്വാസങ്ങള്‍ അവളുടെ തോളിലൂടെ വീശാന്‍ തുടങ്ങി, എങ്കിലും അവള്‍ പ്രതികരിച്ചില്ല.

വെബ്ദുനിയ വായിക്കുക