നമസ്കാരം എന്നാല്‍ എന്ത്?

"നമത്വത്തെ' "കരണം' ചെയ്യുക അഥവാ "നമഃ' എന്ന അര്‍ത്ഥത്തെ പൂര്‍ണ്ണമായി ചെയ്തുകാണിക്കുകയാണ് നമസ്കാരത്തിലൂടെ.

ഞാന്‍ അഥവാ എന്‍റേത് എന്ന് ഒന്നില്ല എന്നതാണ് "നമ'. ശബ്ദാര്‍ത്ഥമെന്നു കണ്ടുവല്ലോ. എന്‍റേത് ഇല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിത്വം തന്നെ അടിയറവു വയ്ക്കേണ്ടതാണല്ലോ.

ആ സങ്കല്പമാണ് പ്രവൃത്തിയിലൂടെ ചെയ്യേണ്ടത്. ഇതിനെ നമസ്കാര ക്രിയ എന്നു വിളിക്കുന്നു. കൈ കൂപ്പുന്പോള്‍ നമസ്കാരം എന്നാണ് പലരും പറയാറുള്ളത്. ഈ പ്രയോഗം തെറ്റാണ്. കൈ കൂപ്പുന്നത് വന്ദനം ആണ്.

നമസ്കാരങ്ങള്‍ നാലു വിധം. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡനമസ്കാരം, പാദനമസ്കാരം എന്നിങ്ങനെ. സൂര്യനമസ്കാരം പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ടിുന്നു.

ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ചോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നു കൊണ്ട് നെറ്റി തറയില്‍ മുട്ടിച്ചു തൊഴുന്നതാണ് പാദനമസ്കാരം.

സാഷ്ടാംഗനമസ്കാരം എട്ടംഗങ്ങള്‍ നിലത്തു സ്പര്‍ശിച്ചു കൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍)ചെയ്യുന്ന നമസ്കാരമാകുന്നു.

ദണ്ഡനമസ്കാരമാകട്ടെ കൈ ശിരസിനുമുകളില്‍ കൂപ്പികൊണ്ട് ദണ്ഡാകൃതിയില്‍ (വടിപോലെ) കിടക്കുന്നതും. (ദണ്ഡുവീഴും പോലെ അപ്രകാരം തറയില്‍ വീണു നമസ്കരിക്കണമെന്നു പറയാറുണ്ട്).


ആശ്രയം, ശരണം, അഭയം, രക്ഷ, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരമെന്ന് ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ടാംഗമോ, ദണ്ഡമോ സൂര്യമോ വിധിയില്ല.

ഇതിനു കാരണം സ്ത്രീയുടെ ശരീരഘടനാപരമായി സാഷ്ടാംഗനമസ്കാരം സംഭവ്യമല്ല. ( ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴ് അംഗങ്ങളേ തറയില്‍ സ്പര്‍ശിക്കൂ). മാത്രമല്ല സ്തനങ്ങള്‍ ഭൂമയില്‍ അമരാനും പാടുളളതല്ല. സാഷ്ടാംഗം പാടില്ലെങ്കില്‍ ദണ്ഡനവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യനമസ്കാരത്തിനും വിധിയില്ല. പാദനമസ്കാരം ആകാം.

നമസ്കാരത്തിന്‍റെ ശാസ്ത്രീയ തത്വം നോക്കാം. കുനിയാതെ നമസ്കരിക്കാന്‍ സാദ്ധ്യമല്ലല്ലോ. കുനിയുന്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാന്പുറമാണ് പുറമേ കാട്ടുന്നത്. (മലര്‍ന്ന് കിടന്ന് നമസ്കാരമില്ലല്ലോ) ഇതിന്‍റെ താത്വികത ഇനി വെളിപ്പെടുത്തുന്നു.

മുന്പോട്ടു കുനിയുന്നത് ഭാരം വര്‍ദ്ധിക്കുന്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതുകൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. വന്‍മരവും പുല്ലും ഉദാഹരണം.

വന്‍കാറ്റടിച്ചാല്‍ പുല്ല് ചായും വന്‍മരം ചായാതെ നില്‍ക്കുകയാല്‍ അത് കടപുഴകി വീഴുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുന്പോഴാണ്. (വര്‍ഷം നിറഞ്ഞ മേഘം താഴേക്ക് പൊഴിയുന്നു. ഫലം നിറഞ്ഞ മാങ്കൊന്പ് താഴേക്ക് കുനിയുന്നു. അറിവുനിറഞ്ഞ ജ്ഞാനിയുടെ ശിരസ്സും താനേ കുനിയുന്നു.) സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്ന് മുക്തമാകും.

ദേവന്‍റെയോ, ഗുരുവിന്‍റെയോ, രാജാ വിന്‍റെയോ മുന്‍പില്‍ ആത്മസമര്‍പ്പണമാണ് നാം നമസ്കാരത്തിലൂടെ പ്രകടമാക്കുന്നത്. ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന്‍വശം ഭോഗതയുടേയും അഹന്തയുടേയും സ്ഥാനമാണല്ലോ. ഇനിനെ താഴേക്കു കൊണ്ടുവരികയാല്‍; അതായത് മുന്നോട്ടു കുനിയുന്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍വാങ്ങി എന്ന സൂചനയും ഇതിലുണ്ട്.

കൂടാതെ, ശിരസ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആണല്ലോ. ശിരസ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണതമോഗുണ വൃത്തികളും ശൂന്യമാകുന്നു.

അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ആ ദുഷ്ടഗുണങ്ങള്‍ താഴേക്ക് ഒഴുകിപ്പോയി സാത്വികഗുണവൃദ്ധിയുണ്ടാകുകുയും ചെയ്യുന്നു. ഇതും നമസ്കാരം ചെയ്താലുണ്ടാകുന്ന ഗുണഫലങ്ങളില്‍ പ്രമുഖമാകുന്നു.

വെബ്ദുനിയ വായിക്കുക