ഗള്‍ഫില്‍ നിന്ന് നഴ്സുമാര്‍ മടങ്ങേണ്ടിവരും!

വെള്ളി, 16 സെപ്‌റ്റംബര്‍ 2011 (13:58 IST)
‘മണ്ണിന്റെ മക്കള്‍’ വാദം ആളിപ്പടരുന്നതിനാല്‍ രാജ്യത്തു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ നഴ്സുമാരെ പിരിച്ചുവിടാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ സൌദി അറേബ്യന്‍ നഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ മടങ്ങേണ്ടി വരും. തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും മലയാളികള്‍ ആകുമെന്നതാണ് മറ്റൊരു വസ്തുത. സൌദി അറേബ്യയുടെ ഈ തീരുമാനം ഇന്ത്യക്ക് മാത്രമല്ല തിരിച്ചടിയാവുക, ഫിലിപ്പീന്‍സ് അടക്കമുള്ള മറ്റ് രാജ്യങ്ങളും തൊഴില്‍ നഷ്ട ഭീതിയിലാണ്.

ആരോഗ്യരംഗത്തെ ജോലികള്‍ പ്രാദേശികവത്കരിക്കുന്നതിന്‍റെ ഭാഗമായാണ്‌ വിദേശികളെ ഒഴിവാക്കുന്നതെന്നു സൗദി ഗസറ്റ്‌ ദിനപത്രം. എന്നാല്‍, ഹീമോ ഡയാലിസിസ്‌, എമര്‍ജന്‍സി ഐസിയു മെഡിസിന്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ തത്കാലം ഒഴിവാക്കില്ല. വിദൂര മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരെയും നിലനിര്‍ത്തും. ഇവര്‍ക്കു പകരം യോഗ്യരായ സൗദി നഴ്സുമാരെ ലഭിക്കുന്നതു വരെയാകും വിദേശികള്‍ക്കു തുടരാന്‍ അവസരം.

അടുത്ത മൂന്നു വര്‍ഷത്തിനിടെ ഒഴിവു വരുന്ന 300 നഴ്സ്‌ തസ്തികകള്‍ നാട്ടുകാര്‍ക്കായി മാറ്റിവയ്ക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്‌. നഴ്സുമാര്‍ക്കു പിന്നാലെ പാരാ മെഡിക്കല്‍, ഡോക്ടര്‍ തസ്തികകളിലും സൗദി പൗരന്മാരെ മാത്രം പരിഗണിച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ തീരുമാനം. ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 16 ലക്ഷത്തോളും ഇന്ത്യക്കാര്‍ സൗദി ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒന്നരലക്ഷം ഫിലിപ്പീന്‍സ്‌ നഴ്സുമാരാണ് ഈ തീരുമാനത്താല്‍ ഒഴിഞ്ഞ് പോകേണ്ടി വരിക.

വെബ്ദുനിയ വായിക്കുക