ദുബായിലേക്കുള്ള യാത്രക്കിടെ ക്രൂരമര്‍ദ്ദനം

വെള്ളി, 16 സെപ്‌റ്റംബര്‍ 2011 (12:33 IST)
PRO
PRO
ദുബായിലേക്ക്‌ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ പോകുന്ന വഴിക്ക് പ്രവാസി മലയാളിക്ക്‌ ക്രൂര മര്‍ദ്ദനം. രാത്രി ഇദ്ദേഹത്തിന്റെ വീട്‌ ആക്രമിച്ചതായും പരാതിയുണ്ട്‌. കൊല്ലം പാരിപ്പള്ളി നിപുണ്‍ നിവാസില്‍ സുദര്‍ശന്‌ (54) ആണ്‌ നാട്ടില്‍ വെച്ച്‌ മര്‍ദ്ദനമേറ്റത്‌. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ദുബായ് നഗരത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സുദര്‍ശനന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ പോകും വഴി പാരിപ്പള്ളി ജം‌ഗ്ഷനില്‍ വെച്ച്‌ ഒരു സ്ത്രീ വാഹനത്തിന്റെ മുന്നില്‍ വന്നു ചാടി. വണ്ടി പെട്ടെന്ന്‌ ബ്രേക്കിട്ടതിനാല്‍ അപകടമൊന്നും പറ്റിയില്ലെങ്കിലും അവര്‍ നിലത്തു വീണു. സുദര്‍ശനന്‍ അവരെ ആശുപത്രിയില്‍ കൊണ്ട്‌ പോകാമെന്ന്‌ പറഞ്ഞെങ്കിലും പരിക്കൊന്നും പറ്റാത്തതിനാല്‍ ആ സ്ത്രീ ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ലെന്ന്‌ പറയുകയായിരുന്നു.

എന്നാല്‍ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികള്‍ ഇടപെടുകയും വാക്ക്‌ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ സുദര്‍ശനനെ മര്‍ദ്ദിക്കുകയും സ്വര്‍ണ്ണ മാല തട്ടിയെടുക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സുദര്‍ശനന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. സുദര്‍ശനെ യാത്രയാക്കി മടങ്ങുന്ന വാഹനം തടഞ്ഞ്‌ നിര്‍ത്തിയ സംഘം മക്കളും മറ്റുമായി വീണ്ടു വഴക്കിട്ടു.
തുടര്‍ന്ന് രാത്രി സുദര്‍ശനന്റെ വീടിനു നേരെയും ആക്രമണം നടത്തി ജനല്‍ അടിച്ച്‌ തകര്‍ത്തതായി പരാതിയില്‍ പറയുന്നു. സുദര്‍നനും കൂട്ടരുമാണ്‌ മര്‍ദ്ദിച്ചതെന്ന്‌ പറഞ്ഞ്‌ ഓട്ടോ ഡ്രൈവര്‍മാരും പരാതി നല്‍കിയിട്ടുണ്ട്‌. നീതി ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പരാതി നല്‍കുമെന്ന്‌ സുദര്‍ശനന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് വീര്‍ത്ത മുഖവുമായാണ് സുദര്‍ശന്‍ ദുബായിയില്‍ വിമാനമിറങ്ങിയത്.

(ചിത്രത്തിന് കടപ്പാട് - തേജസ് ദിനപ്പത്രം)

വെബ്ദുനിയ വായിക്കുക