കരിപ്പൂര്‍ - ജിദ്ദ ടിക്കറ്റിന് 34,000 രൂപ!

വ്യാഴം, 15 സെപ്‌റ്റംബര്‍ 2011 (09:52 IST)
സീസണെത്തി, പതിവ് പോലെ എയര്‍ ഇന്ത്യ വേലയിറക്കി. സ്വകാര്യ വിമാനക്കമ്പനികളുടെ ചുവട് പിടിച്ച്, അവരേക്കാള്‍ അല്‍‌പം കൂടി ടിക്കറ്റ് നിരക്ക് കൂട്ടിക്കൊണ്ടാണ് ഈ സീസണില്‍ എയര്‍ ഇന്ത്യ യാത്രക്കാരെ പിഴിയാന്‍ പോകുന്നത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോകണമെങ്കില്‍ 34,000 രൂപയാണ് ടിക്കറ്റ് നിരക്കായി നല്‍‌കേണ്ടത്.

നിലവില്‍ 22,000 രൂപ വരെയാണ് കരിപ്പൂര്‍ - ജിദ്ദ ടിക്കറ്റിന്‌ ഈടാക്കി വരുന്നത്. എന്നാല്‍ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ 9500 രൂപയാണ് ഈ ടിക്കറ്റിന് നല്‍‌കേണ്ടത്. ഹജ്ജ്‌ സീസണ്‍ ആരംഭിച്ചതോടെ വിവിധ ഗള്‍ഫ്‌ രാഷ്ട്രങ്ങളില്‍ നിന്നു വിമാനങ്ങള്‍ നിറയുകയാണ്‌. ഇതോടെ കണക്ഷന്‍ വഴിയും ടിക്കേറ്റ് എടുക്കാന്‍ കഴിയില്ല. ഇതുകൂടി മുന്‍കൂട്ടിക്കണ്ടാണ്‌ എയര്‍ ഇന്ത്യ ഒറ്റയടിക്ക്‌ ഇരട്ടി ചാര്‍ജ്‌ ഈടാക്കാനൊരുങ്ങുന്നത്‌.

ബുധനാഴ്ചയാണ് അടുത്ത മാസം ഒന്നുമുതല്‍ വിമാനടിക്കറ്റ്‌ നിരക്ക്‌ ഉയരുമെന്ന് എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റുകളിലെ ഡിസ്പ്ലേകളില്‍ പ്രത്യക്ഷമായത്‌. ഈ മാസം ഒന്നുമുതല്‍ തന്നെ ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്ക്‌ വിമാനകമ്പനികള്‍ കുത്തനെ കൂട്ടിയിരുന്നു. പ്രവാസികളോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയാണിതെന്ന് പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക