മുംബൈ സ്‌ഫോടനക്കേസ്: മേമന്‍ വീണ്ടും ദയാഹർജി സമർപ്പിച്ചു

ബുധന്‍, 29 ജൂലൈ 2015 (12:33 IST)
1993 മുംബൈ സ്‌ഫോടനക്കേസ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതി യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് പുതിയ ദയാഹർജി സമർപ്പിച്ചു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രതി തന്നെ രണ്ടുതവണ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നത്. 
 
അതേസമയം, മേമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുകയാണ്. മേമന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവേ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെ ത്തുടര്‍ന്നാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 
 
വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഹര്‍ജിലെ വാദങ്ങള്‍ അപ്രസക്‍തമാണെന്നും വധശിക്ഷ നടപ്പാക്കണമെന്നുമായിരുന്നു അനില്‍ ആര്‍ ദവൈ പറഞ്ഞത്. അതിനെ തുടര്‍ന്ന് ഹര്‍ജി വിശാല ബഞ്ചിന് വിടുകയായിരുന്നു.
 
മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിറ്റുന്നത് ഈ മാസം 30നായിരുന്നു. രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിയതും സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനേയും തുടര്‍ന്നായിരുന്നു. എന്നാല്‍ വീണ്ടും സുപ്രീംകോടതിയെ യാകൂബ് സമീപിക്കുകയായിരുന്നു.
 
കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.
 
ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.
 

വെബ്ദുനിയ വായിക്കുക