പാവപ്പെട്ടവരുടെയും കർഷകരുടെയും പണമാണ് മല്യ തട്ടിയെടുത്തത്, കർശന നടപടി സ്വീകരിക്കും: മോദി

ഞായര്‍, 27 മാര്‍ച്ച് 2016 (13:39 IST)
ഇന്ത്യവിട്ട പ്രമുഖ വ്യവസായി വിജയ് മല്യയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെയും കർഷകരുടെയും പണമാണ് മല്യ തട്ടിയെടുത്തത്. കോൺഗ്രസാണ് വിജയ് മല്യയെ സഹായിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മല്യ വിഷയത്തിൽ ആദ്യമായിട്ടാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
 
വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ കഴിഞ്ഞ മാർച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ടത്. ഇപ്പോള്‍ മല്യ ബ്രിട്ടനിലുള്ള തന്റെ എസ്റ്റേറ്റിൽ സുഖ ജീവിതം നയിക്കുന്നുയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയിൽ നിന്ന് താൻ ഒളിച്ചോടിയിട്ടില്ലെന്നും മടങ്ങിവരാനുള്ള സമയമായിട്ടില്ലെന്നും വിജയ് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 
 
എന്നാല്‍, മല്യക്ക് രാജ്യം വിട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കടക്കെണിയിലായതിനെത്തുടർന്നു മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് 2013ലാണ് അടച്ചുപൂട്ടിയത്. മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ചെയർമാൻസ്ഥാനം മല്യ നേരത്തേതന്നെ രാജിവച്ചിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക