വധശിക്ഷ ഒഴിവാക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് മേമന്റെ ദയാഹര്‍ജി

ബുധന്‍, 22 ജൂലൈ 2015 (10:39 IST)
വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്‌ഫോടന കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ആദ്യം ഹര്‍ജി സമര്‍പ്പിച്ചത് മേമന്റെ അര്‍ദ്ധസഹോദരനാണെന്നും ഈ ഹര്‍ജിയാണ്  രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയതെന്നും അതിനാല്‍ മേമന്‍ സ്വയം സമര്‍പ്പിക്കുന്ന ഹര്‍ജിയ്ക്ക് സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ അനില്‍ ഗേദം പറഞ്ഞു. ഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ദയാഹര്‍ജി സമര്‍പ്പിച്ചത്.

മേമനെ വധശിക്ഷയില്‍ നിന്ന്  ഒഴിവാക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന 2002 ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് ചിഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്നലെ മേമന്റെ തിരുത്തല്‍ ഹര്‍ജിയും തള്ളിയത്. അതേസമയം ടാഡ കോടതി വിധി നടപ്പാക്കാന്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് ആരാച്ചാരെ തേടുകയാണ്. മേമന്റെ വധശിക്ഷ നാഗ്പൂർ ജയിലിലോ അതല്ലെങ്കിൽ പൂണെയിലെ യെർവാഡ ജയിലിലലോ നടപ്പാക്കുമെന്നാണ് അറിയുന്നത്. മേമനെ തൂക്കിക്കൊല്ലുന്നതിനുള്ള തീയതിയും സമയവും സംബന്ധിച്ചുള്ള അനുമതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയിട്ടുണ്ട്. മേമന്റെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മേമനെ തൂക്കിലേറ്റിയാല്‍ 1993-ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്.

നിലവിലത്തെ സ്ഥിതിയില്‍ മേമന്റെ അപേക്ഷ സുപ്രീംകോടതി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്. കഴിഞ്ഞ ഏപ്രില്‍ വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ വേഗത്തില്‍ നടപ്പാക്കി വരുകയാണ്. കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.

വെബ്ദുനിയ വായിക്കുക