വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല; പാര്‍ലെ ജി ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനി അടച്ചുപൂട്ടി

ഞായര്‍, 31 ജൂലൈ 2016 (13:18 IST)
പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ-ജിയുടെ മുംബൈയിലുള്ള ബിസ്‌ക്കറ്റ് ഫാക്ടറി അടച്ചുപൂട്ടി. കമ്പനി ലാഭകരമല്ലാതായതോടെയാണ് അടച്ചു പൂട്ടിയത്. ചൗഹാന്‍ കുടുംബമാണ് 87 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ജി കമ്പനി നോക്കി നടത്തിയിരുന്നത്.
 
1939ലായിരുന്നു കമ്പനിയുടെ തുടക്കം.1980ലാണ് പാര്‍ലെ ഗ്ലൂക്കോ എന്ന പേര് പാര്‍ലെ-ജിയെന്നാക്കി മാറ്റിയത്. ഒരു കാലത്ത് രാജ്യത്തെ ബിസ്‌കറ്റ്  വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെജിയുടെ കൈകളിലായിരുന്നു.  എന്നാല്‍ ഇന്നത്തെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ലെ-ജിക്കായില്ല.
 
ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനിയില്‍ ഉല്‍പ്പാദനം കുറച്ചുകൊണ്ടു വരികയായിരുന്നു. ഒടുവില്‍ 300 ജോലിക്കാര്‍ മാത്രമാണ് കമ്പനിയിലുണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു പോകുകയും ചെയ്തു. 
 
ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് കമ്പനി പൂട്ടുന്നതെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക