'കോൺഗ്രസ് നാഥനില്ലാക്കളരി, ഈ അവസ്ഥയിൽ ദുഖം തോന്നുന്നു, ഉത്തരവാദിത്തമില്ലാത്ത പാർട്ടിയാവരുത്'; തുറന്നടിച്ച് ശശി തരൂർ

തിങ്കള്‍, 29 ജൂലൈ 2019 (08:45 IST)
രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെയുണ്ടായ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിതരൂർ. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഗൗരവ്വമായി തന്നെ കാണുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടനെ തന്നെ പരിഹാരം കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും തരൂര്‍ വ്യക്തമാക്കി.വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
കോണ്‍ഗ്രസിനെ നയിക്കാന്‍ യുവാക്കളെയാണ് ആവശ്യമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗിന്റെ അഭിപ്രായത്തെയും ശശീതരൂര്‍ പിന്തുണച്ചു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതുന്നു, എന്നാല്‍ തീരുമാനം ഗാന്ധി കുടുംബത്തിന്റേതായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.പ്രിയങ്കയ്ക്ക് ഇന്ദിരയുടേതിന് സമാനമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അതുപോലെ തന്നെ പാര്‍ട്ടിയെ നയിക്കാനും സാധിക്കുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പാണ് നേതൃത്വത്തെ കണ്ടെത്താനുള്ള ശരിയായ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
 
കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രീതിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇതോടെ പാര്‍ട്ടി്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നേതൃത്വത്തിലെത്തുന്നയാള്‍ക്ക് ഒരേസമയം പാര്‍ട്ടി പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും ഒരുമിച്ച് കൊണ്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍