നിലപാട് തുറന്നുപറഞ്ഞ് ജെഡിഎസ്; മുഖ്യമന്ത്രിസ്ഥാനം പങ്കിടാനില്ലെന്ന് കുമാരസ്വാമി - ജി പരമേശ്വരന്‍ ഉപമുഖ്യമന്ത്രിയായേക്കും

ഞായര്‍, 20 മെയ് 2018 (17:33 IST)
കര്‍ണാടകയില്‍ മന്ത്രിസഭാരൂപീകരണം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം നിശ്ചിത ഇടവേളയ്ക്കു ശേഷം പങ്കിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി.

നിശ്ചിതകാലയളവിന് ശേഷം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി  കുമാരസ്വാമി പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം ജെഡിഎസിന് ലഭിക്കുമ്പോള്‍ കോൺഗ്രസിൽ നിന്നുള്ള പ്രധാന നേതാവ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണറിയുന്നത്. ഡികെ ശിവകുമാറിന്റെ പേരു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

കോൺഗ്രസിൽ നിന്ന് 20 പേർക്കും ജെഡിഎസില്‍ നിന്നും 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന. മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.

യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവ‍ർണറെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണ‍ർ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ കുമാരസ്വാമിക്ക് അനുവദിച്ചത്.

ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോള്‍ മന്ത്രിസഭാരൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആ‍രംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍