കൃഷ്ണ വെളിപ്പെടുത്തി, താൻ പുരുഷനല്ല സ്ത്രീയാണെന്ന്, അതും സ്കൂൾ അസംബ്ലിയിൽ വെച്ച്

വെള്ളി, 22 ജൂലൈ 2016 (15:10 IST)
കൃഷ്ണയിൽ നിന്നും നയനയിലേക്ക്. ഒരു പരിവർത്തനം. പതിനേഴം വയസ്സ് പക്വതയോടെ തീരുമാനങ്ങൾ എടുക്കേണ്ട പ്രായമാണോ എന്ന് ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ കൃഷ്ണയെന്ന ട്രാന്‍സ്‌ജെന്‍ഡറിന് അതു പക്വതയെത്തിയ പ്രായം തന്നെയാണ്. അല്ലെങ്കിൽ താൻ ഒരു പുരുഷനല്ല സ്ത്രീയാണെന്ന് പറയാൻ ധൈര്യം കാണുമോ?. അതും സ്കൂൾ അസംബ്ലിയിൽ. ഡൽഹിയിലെ വസന്ത് വാലി സ്കൂളിലാണ് കൃഷ്ണയെന്ന നയന പഠിക്കുന്നത്.
 
കൃഷ്ണയെന്നായിരുന്നു അവളെ വീട്ടിൽ വിളിച്ചിരുന്ന പേര്. ചെറുപ്പം മുതലേ കൃഷ്ണ പ്രകടിപ്പിച്ചിരുന്നത് പെൺകുട്ടികളുടെ ഇഷ്ടങ്ങളായിരുന്നു. അവരേപ്പോലെ നടക്കാൻ ശീലിച്ചു. അവരുടെ ഒപ്പം കളിച്ചുവളർന്നു. പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചു. വളർന്നപ്പോൾ താൻ പുരുഷനല്ല സ്ത്രീയാണെന്ന ഉത്തമബോധ്യം കൃഷ്ണയിൽ ജനിച്ചു. അക്കാലത്ത് ധൈര്യമില്ലാതെ, ജീവിതം ഇനിയെന്ത് എന്നോർത്ത് അന്ധാളിച്ചു നിന്നിട്ടുണ്ട്, ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചിരുന്നുവെന്ന് നയന പറയുന്നു.
 
മകനിൽ നിന്നും മകളിലേക്കുള്ള ഈ മാറ്റത്തെ അനുകൂലിച്ചത് നയനയുടെ മാതാപിതാക്കൾ തന്നെയായിരുന്നു. സുഹൃത്തുക്കളും കൂടെ നിന്നു. കുടുംബവും സൗഹൃദവും കൂടെ നിന്നപ്പോൾ ലഭിച്ച സപ്പോർട്ട് വളരെ വലുതായിരുന്നുവെന്ന് നയന പറയുന്നു. ഇതാണ് തന്റെ ഭിന്നലൈംഗികതയെ കുറിച്ച് സമൂഹത്തോട് പറയാൻ നയന ധൈര്യം നൽകിയത്. ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംവാദം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നയനക്യൂന്‍ എന്‍ ബി എന്ന യു ട്യൂബ് ചാനലും നയന ആരംഭിച്ചിട്ടുണ്ട്‌.
 

വെബ്ദുനിയ വായിക്കുക