ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയെ വധിച്ച് ഇസ്രയേല്‍; ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജൂണ്‍ 2025 (13:11 IST)
ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേല്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം ഉണ്ടായി. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ പതിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ മാത്രം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 
 
അതേസമയം ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
 
ഇറാന്‍ ഒരു ആണവായുധം ഉണ്ടാക്കാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും എല്ലാവരും ഉടന്‍ തന്നെ ടെഹ്‌റാന്‍ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പൗരന്മാരോട് ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 
 
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതന്നും നെതന്യാഹു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍