ചൈന നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ബുധന്‍, 17 ജൂണ്‍ 2020 (07:09 IST)
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ. അതിർത്തിയിൽ ഇരു രാജ്യങ്ങളും ഉണ്ടാക്കിയ ധാരണയെ ചൈന ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം വിമർശിച്ചു.ഇതാണ് സംഘർഷത്തിനിടയാക്കിയത്.
 
ജൂണ്‍ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ ഈ ധാരണ ലംഘിച്ച് ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യന്‍ ഭാഗത്തേക്ക് വന്നതുകൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി.സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശം വന്നിട്ടുണ്ടെന്നും ഇന്ത്യക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
 
ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന പാലിച്ചിരുന്നുവെങ്കിൽ ഈ സംഘർഷം ഒഴിവാക്കാമായിരുന്നുവെന്നും ഇന്ത്യ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍