ആശുപത്രികളിലെ അഞ്ചുശതമാനം കിടക്കകളും ഡെങ്കിപ്പനി ബാധിതരെ കൊണ്ട് നിറഞ്ഞു: ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഓഗസ്റ്റ് 2023 (11:27 IST)
ആശുപത്രികളിലെ അഞ്ചുശതമാനം കിടക്കകളും ഡെങ്കിപ്പനി ബാധിതരെ കൊണ്ട് നിറഞ്ഞെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ്. ഡല്‍ഹി സെക്രട്ടറിയേറ്റ് മീറ്റിങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡെങ്കുവിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഡെങ്കിപ്പനിയുടെ പരിശോധനാ ഫലം ആറുമുതല്‍ ഏഴുമണിക്കൂര്‍ കഴിഞ്ഞാണ് ലഭിക്കുന്നത്. ഇത് ലഭ്യമായ ഉടന്‍ ചികിത്സ കൃത്യമായി നല്‍കണമെന്നും ഇത് രോഗിയുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാന്‍ അത്യാവശ്യമാണെന്നും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. 
 
രോഗകാരിയായ കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടികളിലും പ്രായമായവരിലും വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആയിരിക്കും. എന്നാല്‍ ചിലര്‍ക്ക് സാധാരണ വൈറല്‍ പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.
 
കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും. അതേസമയം പ്രായമായവരില്‍ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്ന് തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദകള്‍ എന്നിവ ആയിരിക്കും പ്രധാനമായും കാണുക. പനി വന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം കുറയുകയും 3-4 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്നാല്‍ അത് രോഗലക്ഷണമാണ്. വീണ്ടും പനി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ പ്രത്യേകിച്ച് കൈകാലുകളില്‍ ചുമന്ന പാടുകളും ഉണ്ടാകാം. പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പനിയുടെ തീവ്രത കുറഞ്ഞേക്കാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടല്‍, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ഉണ്ടായേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍