കനത്ത സുരക്ഷയില്‍ ഇന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ്

റെയ്‌നാ തോമസ്

ശനി, 8 ഫെബ്രുവരി 2020 (08:10 IST)
കനത്ത സുരക്ഷയില്‍ ഡല്‍ഹി നിയമസഭയിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 70 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ത്രികോണ മല്‍സരം നടക്കുന്ന 70 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി 67 സീറ്റുകളിലും സഖ്യകക്ഷികളായ ജെഡിയു രണ്ട് സീറ്റുകളിലും എല്‍ജെപി ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 66 സീറ്റിലും യുപിഎ ഘടകകക്ഷിയായ ആര്‍ജെഡി നാല് സീറ്റുകളിലാണ് മല്‍സരിക്കുന്നത്. 
 
അഞ്ചുവര്‍ഷത്തെ ഭരണമികവ് വോട്ടാക്കി ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ പറയുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. അതേസമയം, പതിവുപോലെ ധ്രുവീകരണവും കേന്ദ്രഭരണത്തിലെ സ്വാധീനവും ഉപയോഗിച്ച്‌ മികവ് കാട്ടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 
 
പ്രചാരണസമയത്തെല്ലാം ശാഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ധ്രുവീകരണത്തിനു വേണ്ടിയാണു ബിജെപി ഉപയോഗിച്ചത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ വന്‍ നിരയാണ് ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തിയത്. മുൻപ് ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇക്കുറി ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലൊന്നുമല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍