പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത

ചൊവ്വ, 4 ജനുവരി 2022 (08:45 IST)
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ച് പ്രമുഖ നഗരങ്ങളും സംസ്ഥാനങ്ങളും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടക്കുകയും സംസ്ഥാനത്തെ രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരം ആകുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് വിവിധ സംസ്ഥാനങ്ങള്‍ ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. 
 
അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രകടമായി തുടങ്ങി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 115 ദിവസത്തിനു ശേഷം 35,000 കടന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ആരോഗ്യമന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ കര്‍വ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. ജനുവരി നാലിലേക്ക് എത്തുമ്പോള്‍ അത് 35,000 കടന്നു. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലേറെ ഇപ്പോള്‍ ഉണ്ട് ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍