പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി; അവരെ ആരോ പിടിച്ചു തള്ളി: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിപ്പെടുന്നു

ചൊവ്വ, 7 ഫെബ്രുവരി 2017 (12:45 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെ ചോദ്യം ചെയ്ത് എ ഐ എ ഡി എം കെ സ്ഥാപകനേതാക്കളില്‍ ഒരാളായ പി എച്ച് പാണ്ഡ്യന്‍ ശശികലയ്ക്ക് എതിരെ രംഗത്ത്. 
 
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ചില സംശയങ്ങളുണ്ട്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനെതിരെയും നിയമസഭ നേതാവ് ആയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ശശികലയ്ക്ക് മുഖ്യമന്ത്രിയാകണം. അതിന് ഞങ്ങളെ വഞ്ചിച്ചു. എന്നാല്‍, ഞങ്ങള്‍ അതിനെ എതിര്‍ക്കും’ സ്വവസതിയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പി എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
 
ജയലളിത ആശുപത്രിയിലാകുന്നതിനു മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും അവരെ ആരോ പിടിച്ചു തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനോ എ ഡി എം കെ ജനറല്‍ സെക്രട്ടറിയാകാനോ യോഗ്യതയില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞു.
 
ശശികല നിയമസഭ നേതാവ് ആയി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ഈ വാര്‍ത്താസമ്മേളനം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവരെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാണ്ഡ്യന്‍ പ്രതിഷേധവുമായി എത്തിയത്.
 
ജയലളിതയുടെ മരണത്തിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യത്തെ പാണ്ഡ്യന്‍ ചോദ്യം ചെയ്തു. ജയലളിത ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ശശികല അധികാരം കൈയടക്കി.

വെബ്ദുനിയ വായിക്കുക