‘രക്തവും ജലവും ഒരുമിച്ചൊഴുകില്ല’ - പാകിസ്ഥാനുമായുള്ള നദീജല കരാറില്‍ നിന്ന് പിന്‍‌മാറില്ലെന്ന് മോദി

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (20:29 IST)
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്‍‌വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ‘രക്തവും ജലവും ഒരുമിച്ചൊഴുകില്ല’ എന്ന് ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് മോദി വ്യക്തമാക്കി. ഉറി ആക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനുമായുള്ള കരാറില്‍ നിന്ന് പിന്‍‌വാങ്ങണമെന്ന് ബി ജെ പി നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 
അരനൂറ്റാണ്ടുമുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിയതിനൊപ്പം പാക് നിയന്ത്രണത്തിലുള്ള മൂന്ന് നദികളില്‍ നിന്ന് ഇന്ത്യ എടുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടാനും തീരുമാനമാനിച്ചു.
 
1960ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്‍റായിരുന്ന ജനറല്‍ അയ്യൂബ് ഖാനുമാണ് സിന്ധു നദീജല കരാറില്‍ ഒപ്പിട്ടത്.

വെബ്ദുനിയ വായിക്കുക