സിനിമയിലെ കട്ടുകൾ തീരുമാനിക്കേണ്ടത് കോടതിയല്ല: ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി

ബുധന്‍, 15 ജൂണ്‍ 2016 (14:48 IST)
വിവാദസിനിമയായ ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹ്യൂമൻ റൈറ്റ്സ് അവെയര്‍നെസ് എന്ന സന്നദ്ധസംഘടനയുടെ ഹര്‍ജി. സിനിമയിലെ ഒരു പരാമർശം മാത്രം ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാമെന്ന് ബോംബെ​​​ ഹൈകോടതി വിധിക്കെതിരെയാണ് ഈ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
 
സിനിമയിലെ കട്ടിങ്ങുകൾ തീരുമാനിക്കേണ്ടത് കോടതിയല്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഈ ഒരു സാഹചര്യത്തില്‍ സംഘടന നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട കോടതി ഹര്‍ജി ഫയലിൽ സ്വീകരിക്കണമോ എന്നതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നാണ് സംഘടനയെ അറിയിച്ചിരിക്കുന്നത്.
 
പഞ്ചാബിലെ മയക്കുമരുന്നിന്‍റെ അമിതമായ ഉപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഈ ചിത്രത്തിലെ 82 ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ചിത്രത്തിന്റെ പേരില്‍ നിന്ന് പഞ്ചാബ് എന്നത് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ വികാസ് ബഹ്ലും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ബോംബെ കോടതി ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക