പത്താന്‍‌കോട്ട്: ഭീകരര്‍ പലതവണ ട്രയല്‍ നടത്തി, പരിശീലനം എവിടെയെന്നറിയണോ?

ബുധന്‍, 6 ജനുവരി 2016 (14:35 IST)
പത്താന്‍‌കോട്ട് വ്യോമസേനാ താവളം ആക്രമിക്കുന്നതിന് മുമ്പ് ഭീകരര്‍ പല തവണ ട്രയല്‍ നടത്തിയതായി സൂചന. രണ്ടായിരം ഏക്കറിലേറെ വ്യാപ്തിയുള്ള പത്താന്‍‌കോട്ട് സൈനികത്താവളം ഏതെങ്കിലുമൊരു സംഘടനയ്ക്ക് ഒറ്റദിവസം തലയിലുദിച്ച ബുദ്ധിയല്ലെന്നാണ് എന്‍ ഐ എയുടെ വിലയിരുത്തല്‍. ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട പരിശീലനത്തിനും ട്രയലിനും ശേഷമായിരുന്നിരിക്കണം കഴിഞ്ഞ ദിവസം ഇന്ത്യയെ പിടിച്ചുകുലുക്കിയ ആക്രമണം നടത്തിയത്.
 
പാകിസ്ഥാനിലെ ഒരു വ്യോമതാവളത്തില്‍ ഈ ആക്രമണത്തിന്‍റെ മോക് ഡ്രില്‍ നടത്തിയിരുന്നു എന്നാണ് സൂചന. ഈ മോക് ഡ്രില്‍ ഐ എസ് ഐയുടെയും പാക് സൈന്യത്തിന്‍റെയും അറിവോടെയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.
 
വളരെ കൃത്യമായ പ്ലാനിംഗോടെയാണ് ഭീകരര്‍ പത്താങ്കോട്ട് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ ഉദ്ദേശിച്ച രീതിയില്‍ ആക്രമണം ഫലം കണ്ടില്ലെങ്കിലും ഇന്ത്യയെ ദിവസങ്ങളോളം വിറപ്പിക്കാനും രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനും ഭീകരര്‍ക്ക് കഴിഞ്ഞു.
 
ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റി ജനങ്ങളില്‍ ആശങ്ക പടര്‍ത്താന്‍ കഴിഞ്ഞു. അരഡസനിലേറെ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത്യാധുനിക ആയുധങ്ങളും സ്ഫോടകശേഖരവൂമായി ഭീകരര്‍ ഇന്ത്യയുടെ സൈനികതാവളത്തില്‍ കടന്നുകൂടിയതിന്‍റെ രഹസ്യങ്ങളും വഴികളും വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക