കമ്പ്യൂട്ടര്‍ഗെയിം വാങ്ങാനായി 14-കാരന്‍ വൃദ്ധയെ കൊന്നു

ബുധന്‍, 13 ജൂണ്‍ 2012 (16:36 IST)
PRO
PRO
കമ്പ്യൂട്ടര്‍ ഗെയിം വാങ്ങാന്‍ 65-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 14-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ് പിടിയിലായത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ സഹോദരന്‍ ഭാസ്‌കരന്‍, ഭാര്യ സരിത എന്നിവരെയും ശ്രീപെരുമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവള്ളൂര്‍ ഈക്കാട്ട് വില്ലേജിലെ റിട്ടയേഡ് നഴ്‌സ് രാജം ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്വര്‍ണമാല കവര്‍ന്ന് വിറ്റ് കമ്പ്യൂട്ടര്‍ ഗെയിം വാങ്ങാം എന്ന ഉദ്ദേശത്തില്‍ വിദ്യാര്‍ഥി തന്നെയാണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ശ്രീപെരുമ്പത്തൂരിന് സമീപം ചെങ്കാട്ടില്‍ നിന്ന് രാജത്തിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിലെ അന്വേഷണമാണ് വിദ്യാര്‍ഥിയുടേയും ബന്ധുക്കളുടേയും അറസ്റ്റില്‍ കലാശിച്ചത്.

പൊലീസ് പിടികൂടിയ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു വിദ്യാര്‍ഥി താമസിച്ചിരുന്നത്. മാമ്പഴം തരാമെന്ന് പറഞ്ഞാണ് ഇവര്‍ രാജത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി ബോധം കെടുത്തിയ ശേഷം ഗ്രെയിന്ററിന്റെ കല്ലെടുത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മാല ഊരിയെടുത്ത ശേഷം മൃതദേഹം ബൈക്കില്‍ ചെങ്കാട് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക