ആശുപത്രിയില്‍ ഇടയ്ക്ക് ബോധം തിരിച്ചുകിട്ടിയ ജയലളിത ഒരു ആഗ്രഹം പറഞ്ഞു; എന്നാല്‍ ശശികല അത് തടഞ്ഞു!

വ്യാഴം, 8 ഡിസം‌ബര്‍ 2016 (17:17 IST)
അവസാനകാലത്ത് രണ്ടുമാസത്തിലധികം ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്നു. ഇടയ്ക്കെപ്പോഴോ ജയലളിതയ്ക്ക് ബോധം വന്നപ്പോള്‍ ഉണ്ടായ ഒരു സംഭവത്തേക്കുറിച്ച് അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ചില ജീവനക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 
 
ഇടയ്ക്ക് ബോധം വീണ ജയലളിത, താന്‍ ആശുപത്രിയില്‍ എത്തിയിട്ട് എത്രനാള്‍ ആയെന്ന് അന്വേഷിച്ചു. ഇതിന് ഡോക്ടര്‍മാര്‍ മറുപടി നല്‍കിയപ്പോള്‍, ‘അയ്യോ.... ഇത്രയും നാള്‍ ആയോ? ജനങ്ങള്‍ എന്നേക്കുറിച്ച് എന്തുകരുതും?’ എന്ന് ദുഃഖത്തോടെ പ്രതികരിച്ചു.
 
ഉടന്‍ തന്നെ താന്‍ ആശുപത്രിയില്‍ കഴിയുന്നതിന്‍റെ ഫോട്ടോയും പ്രസ്താവനയും പുറത്തുവിടണമെന്ന് ജയലളിത ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ ശശികലയെ അറിയിച്ചപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. 
 
ജയലളിതയുടെ ആശുപത്രിവാസത്തിന്‍റെ ഒരു ചിത്രം പോലും പുറത്തുവന്നില്ല. ഒടുവില്‍ അവസാനത്തെ ആഗ്രഹം സാധ്യമാകാതെ ജയലളിത മരണത്തിന് കീഴടങ്ങി.

വെബ്ദുനിയ വായിക്കുക