ശശികലയും പനീര്‍‌സെല്‍‌വവും ഗവര്‍ണറെ കണ്ടു, 130 എം‌എല്‍‌എമാരുടെ പട്ടിക ശശികല സമര്‍പ്പിച്ചാല്‍ അതില്‍ വ്യാജ ഒപ്പുകള്‍ ഉണ്ടാകാമെന്ന് ഒ‌പി‌എസ് ഗവര്‍ണറെ അറിയിച്ചു

വ്യാഴം, 9 ഫെബ്രുവരി 2017 (20:40 IST)
ശശികല ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. പത്ത് മന്ത്രിമാരും ശശികലയ്ക്കൊപ്പം ഉണ്ടായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 130 എം എല്‍ എമാരുടെ പട്ടികയും ശശികല ഗവര്‍ണര്‍ക്ക് കൈമാറി.
 
തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെ‌ല്‍‌വവും ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്‍റെ വസതിയില്‍ തിരിച്ചെത്തിയ പനീര്‍സെ‌ല്‍‌വം മാധ്യമപ്രവര്‍ത്തകരെ കണ്ടു.
 
‘നല്ലത് നടക്കും’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പനീര്‍‌സെല്‍‌വം പ്രതികരിച്ചത്. ധര്‍മ്മം വിജയിക്കുമെന്നും നല്ലതുനടക്കുമെന്നുമാണ് പനീര്‍‌സെല്‍‌വം പറഞ്ഞത്. ഈ ഒരു വരി മാത്രം പറഞ്ഞതിന് ശേഷം പനീര്‍‌സെല്‍‌വം വീടിനുള്ളിലേക്ക് പോകുകയായിരുന്നു. 
 
എന്നാല്‍ ഈ ഒറ്റവരി പ്രതികരണത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചുവരികയാണ്. തന്‍റെ കൂടെ എത്ര എം എല്‍ എമാര്‍ ഉണ്ടെന്നോ രാജിക്കത്ത് പിന്‍‌വലിക്കുന്ന കാര്യമോ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ ഒ പി എസ് തയ്യാറായില്ല.

എന്നാല്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ പനീര്‍സെല്‍‌വം ധരിപ്പിച്ചതായും രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശശികല 130 എം എല്‍ എമാരുടെ ഒപ്പുകളുള്ള പട്ടിക സമര്‍പ്പിച്ചാലും അതില്‍ പലതും വ്യാജ ഒപ്പുകളായിരിക്കുമെന്ന് ഒ പി എസ് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക