പാരച്യൂട്ട് വിടര്‍ന്നില്ല; മലയാളി യുവതി വീണ് മരിച്ചു, നാലുപേര്‍ അറസ്റ്റില്‍

വെള്ളി, 31 ജനുവരി 2014 (09:15 IST)
PRO
സ്വകാര്യസംഘടന നടത്തിവന്ന പാരച്യൂട്ട് ഡൈവിംഗ് പരിശീലനത്തിനിടെ നവവധുവായ യുവതി ഭര്‍ത്താവിന്റെ കണ്‍‌മുന്നില്‍ വീണ് മരിച്ചു. ബാംഗ്ലൂര്‍ സ്ഥിരതാമസക്കാരായ പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യയായ രമ്യ (26) ആണ് സേലത്തിനടുത്ത് കമലാപുരത്തുണ്ടായ അപകടത്തില്‍ മരിച്ചത്.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ് രമ്യ. വിമാനത്തില്‍നിന്ന് ചാടുന്നതിനിടെ പാരച്യൂട്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടകാരണമെന്ന് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ട്രെയിനര്‍മാരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സേലത്തിനടുത്ത് കമലാപുരത്തെ എയര്‍ബേസിലാണ് അപകടം നടന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കാത്ത ഈ ചെറു എയര്‍ബേസ്പരിശീലനകാര്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിച്ചു വരുന്നത്.

ഒരുമാസം മുന്‍പായിരുന്നു വിനോദിന്റെയും രമ്യയുടെയും വിവാഹം.രമ്യയുടെ പരിശീലനം കാണാന്‍ വിനോദും എത്തിയിരുന്നു. ബാംഗ്ഫ്ലൂര്‍ ആസ്ഥാനമായുള്ള ഐടി കമ്പനിയില്‍ സോഫ്റ്റ്‌‌വെയര്‍ എഞ്ചിനിയര്‍മാരാണ് ഇരുവരും.

വെബ്ദുനിയ വായിക്കുക