കശ്മീരിൽ ഭീകരാക്രമണ പരമ്പര തുടരുന്നു; 24 മണിക്കൂറിനിടെ ആറ് ആക്രമണങ്ങൾ, നിരവധി സൈനികര്‍ക്ക് പരുക്ക്

ബുധന്‍, 14 ജൂണ്‍ 2017 (07:59 IST)
കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 13 സൈനികര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആറു ഭീകരാക്രമണങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്. ദക്ഷിണ കശ്മീര്‍ മേഖലയില്‍ അഞ്ചും പടിഞ്ഞാറൻ കശ്മീരിൽ ഒരു ആക്രമണവുമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്. 
 
ഗ്രനേഡ് ആക്രമണമാണ് സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഉണ്ടായതെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സിആര്‍പിഎഫിന്റെ 180 ബറ്റാലിയനു നേര്‍ക്കായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. പരുക്കേറ്റ് പല സൈനികരുടേയും  നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയും ഭീകരർക്കായുള്ള തിരച്ചിലും ഏറ്റുമുട്ടലും നടക്കുന്നതായാണ് റിപ്പോർട്ട്.
 
അതേസമയം,ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുൽ മുജാഹിദീൻ ഏറ്റെടുത്തു. ഭീകരാക്രമണത്തെ കുറിച്ച് മുമ്പ് സൂചനയുണ്ടായിരുന്നുവെന്നും ഇക്കാര്യം സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ശ്രീനഗർ – ജമ്മു ദേശീയപാതയിൽവച്ച് പൊലീസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു പ്രദേശവാസിക്കു പരുക്കേറ്റിരുന്നു.  

വെബ്ദുനിയ വായിക്കുക