കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുന്നു ? ഞെട്ടിത്തരിച്ച് സിനിമാലോകം !

ശനി, 3 ജൂണ്‍ 2017 (10:04 IST)
ജിഎസ്ടി നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. ഒരു ഇന്ത്യ ഒരു നികുതി എന്ന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എങ്കിലും സിനിമാ മേഖലയ്ക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സിനിമയുടെ നികുതി കുറക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന മുന്നറിയിപ്പും കമല്‍ഹാസന്‍ നല്‍കി. 
 
ജിഎസ്ടിയില്‍ സിനിമയ്ക്ക് 28 ശതമാനം നികുതിയാണ് നിര്‍ദേശിക്കുന്നത്. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പ്രാദേശിക സിനിമ വ്യവസായത്തെ തകര്‍ക്കുന്ന രീതിയാണിത്. സിനിമയ്ക്കുള്ള നികുതി 12 മുതല്‍15 ശതമാനമാക്കണം. കൂടിയ നികുതി ചുമത്തുന്നത് അഭിനയം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സര്‍ക്കാരിന് വേണ്ടിയല്ല താന്‍ ജോലിയെടുക്കുന്നത്. ഈ നികുതി ഭാരം താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ സിനിമ വിടുമെന്നും കമല്‍ പറഞ്ഞു. 
 
ഈസ്റ്റ് ഇന്ത്യാ കമ്പനിയാണോ ഇത് ? ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം എന്നത് ഒരു വലിയ നികുതിയൊന്നുമല്ല. ബോളിവുഡിനെയും ഹോളിവുഡിനെയും പോലെ പ്രാദേശിക സിനിമയെ കണക്കാക്കാന്‍ സര്‍ക്കാര്‍ മുതിരരുതെന്നും നികുതി കുറക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക