‘ഹജറുല്‍ അസ്‌വദ്’ എന്ന പുണ്യ കല്ല്

WDWD
മുസ്‌ലിങ്ങളുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ മെക്കയിലെ കഹ്‌ബാലയത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പുണ്യ കല്ലാണ് ‘ഹജറുല്‍ അസ്‌വദ്’ (കറുത്ത കല്ല്).

ഇസ്‌ലാം മതാചാര പ്രകാരം വിഗ്രഹങ്ങളെയും രൂപങ്ങളെയും ആരാധിക്കുന്നില്ല. എങ്കിലും ഹജ്‌റുല്‍ അസ്‌വദ് ദര്‍ശനവും കല്ലില്‍ ചുംബിക്കലും പുണ്യമാണെന്ന് പറയപ്പെടുന്നു. ഇസ്‌ലാം വിശ്വാസ പ്രകാരം ഈ ശില ‘ജിബ്‌രീല്‍’ എന്ന മാലാഖ സ്വര്‍ഗത്തില്‍ നിന്ന് കൊണ്ടു വന്നതാണ്.

ഇതിന്‍റെ നിറം പാലിനേക്കാള്‍ വെളുത്തതായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭൂമിയിലെ മനുഷ്യന്‍റെ പാപക്കറകള്‍ ഹജറുല്‍ അസ്‌വദിനെ കറുത്തശിലയാക്കി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഈ ശില ഭൂമിയില്‍ ഉള്ളിടത്തോളം കാലം മനുഷ്യര്‍ക്കിടയില്‍ അനുഗ്രഹീതമാണെന്നും വിശ്വാസമുണ്ട്.

ഇസ്‌ലാം മതം സ്ഥാപിക്കുതിന് മുമ്പും അറബികള്‍ ഈ ശിലയെ ചുംബിക്കുകയും ത്വവാഫിന് തുടക്കം കുറിയ്ക്കുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനെ വിഗ്രഹാരാധനയായി പറയപ്പെടുന്നുണ്ടെങ്കിലും ഹജറുല്‍ അസ്‌വദിനെ ഇസ്‌ലാം ചരിത്രത്തില്‍ ഒരിടത്തും വിഗ്രഹമായി അറിയപ്പെടുന്നില്ല.

ഇസ്‌ലാം നിയമപ്രകാരം ഇതിനെ ചുംബിക്കുന്നതും സ്പര്‍ശിക്കുന്നതുമൊക്കെ ഹജ്ജ്, ഉം‌റ, ത്വവാഫിനോടുനുബന്ധിച്ച് നിര്‍ബന്ധമില്ല. ഇത് കേവലം ഒരു പുണ്യ കര്‍മ്മവും നബിചര്യ തുടര്‍ന്നു പോകലുമാണ്.


പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത് കഹ്ബാലയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. കഹ്ബ സ്ഥാപിച്ച അന്നുതൊട്ടെ ഇവിടെ സൂക്ഷിച്ചു പോന്നിരുന്ന കല്ല് കൂടിയാണ് ഹജറുല്‍ അസ്‌വദ്.

മനുഷ്യന്, അല്ലാഹുവിനെ ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരമായാണ് കഹ്‌ബാലയം അറിയപ്പെടുന്നത്. മുഹമ്മദ് നബി കഹ്ബ പ്രദക്ഷിണം ചെയ്യുന്ന സമയത്തൊക്കെ ത്വാവാഫിന്‍റെ ആരംഭം കുറിക്കാനുള്ള അടയാളമായി ഈ കല്ല് തിരഞ്ഞെടുത്തിരുന്നു.

രണ്ടാം ഖലീഫയായ ഉമര്‍ ഒരിക്കല്‍ കഹ്ബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ്‌വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. മുഹമ്മദ് നബി നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല’.

ആക്രമികള്‍ നിരവധി തവണ ഈ ശിലയെ നശിപ്പിക്കാന്‍ ശ്രമിച്ചതായി ചരിത്രത്തിലുണ്ട്. നശിപ്പിക്കാനായി വന്നവരെയൊക്കെ വിശ്വാസികള്‍ വകവരുത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ ഹജറുല്‍ അസ്‌വദിന്‍റെ സുരക്ഷക്കായി വെള്ളിലോഹത്തിന്‍റെ പശ്ചാത്തലത്തില്‍ വളയമിട്ട് ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. ഇതിനു പുറമെ സദാസമയും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക