കവിതക്ക് വൃത്തം വേണോ? മലയാള സാഹിത്യത്തില്‍ ഏറെ കാലം ചര്‍ച്ച ചെയ്‌ത് പലരും തമ്മിലടിച്ച ആ ചോദ്യം വീണ്ടും ഉയര്‍ന്നു. "കവിതക്ക് വൃത്തം നിര്‍ബന്ധമല്ല" മലയാളിയുടെ ഹൃദയവേദനകള്‍ പേപ്പറിലേക്ക് പകര്‍ത്തിയ കവി ഒ എന്‍ വി ഒരിക്കല്‍ കൂടി അടിവരയിട്ടു പറഞ്ഞു.
“വൃത്തമില്ലെങ്കിലും സംഗീതവും താളവും കവിതക്ക് വേണം. വൃത്തം നിര്‍ബന്ധമില്ല, എന്നാല്‍ വൃത്തത്തിലെഴുതുന്നവരെ ക്രൂശിക്കാനും പാടില്ല”
കേരള സാഹിത്യ അക്കാദമി യുവ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ശില്‌പശാലയിലാണ് മലയാളിയുടെ പ്രിയപ്പെട്ട കവിയോട് വീണ്ടും ആ പഴയ ചോദ്യം ഉയര്‍ന്നത്.
സിനിമപാട്ടെഴുത്തും കവിത എഴുത്തും തമ്മിലുള്ള ചേരിചേരായ്‌മയെ കുറിച്ചും കവിയോട് ചോദ്യമുയര്‍ന്നു. ജീവിതത്തിലൊരിക്കലും നല്ല കവിത എഴുതാത്തവനും സിനിമാപാട്ട് എഴുതാന്‍ കഴിഞ്ഞെന്ന് വരും.
നല്ല കവിത എഴുതുന്നയാള്‍ക്ക് നല്ല സിനിമ പാട്ട് എഴുതാന്‍ പറ്റും എന്നും പറയാനാകില്ല. രണ്ടും രണ്ട് പ്രത്യേക വൈദഗ്‌ധ്യങ്ങളാണ്.
കവിത എഴുതുമ്പോള്‍ ഏറ്റവും പ്രധാനം ഏറ്റവും പ്രധാനം കവിയുടെ സ്വയം ചോദ്യം ചെയ്യലാണ്. എന്തിന് വേണ്ടി എഴുതുന്നു എന്ന ചോദ്യം കവിയുടെ മുന്നില്‍ ഉണ്ടാകണം. കവിയുടെ ഉള്ളിലാണ് കവിത സംഭവിക്കേണ്ടത്.
മനസിന്‍റെ പത്തായം നിറയെ അക്ഷരങ്ങളുണ്ടെങ്കില്‍ കവിത താനെ പുറത്തുവരും. പുരാണവും പഴഞ്ചൊല്ലും എല്ലാം കവിതക്ക് വേണ്ടി വരും. കൈയ്യിലുള്ള വാക്കുകളെല്ലാം എടുത്തു പ്രയോഗിക്കേണ്ടിവരും. അക്ഷരങ്ങളെ സമ്പാദിക്കുക എന്നതാണ് കവിയുടെ ഗൃഹപാഠം.- ഒ എന്‍ വി പറഞ്ഞു.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും അക്ഷരത്തെ പ്രണയിക്കുന്ന 129 യുവ എഴുത്തുകാരാണ് നാലുദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കനകകുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ക്യാമ്പില്‍ കേരളത്തിലെ ബൗദ്ധിക നേതൃത്വനിരയുടെ പരിശ്ചേദം തന്നെ പുത്തന്‍ എഴുത്തുകാരെ കാണാനെത്തി.
എഴുത്ത് ഇഷ്ടപ്പെടുന്ന മലയാളിയുവത്വം എങ്ങനെ ചിന്തിക്കുന്നു എന്നറിയാനാണ് താന്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തുന്നതെന്ന് കേരള സാഹത്യ അക്കാദമി അധ്യക്ഷന്‍ എം മുകുന്ദന്‍ ‘വെബ്‌ദുനിയ’യോട് പറഞ്ഞു
അഭിനേതാവിനേയും പത്രപ്രവര്‍ത്തകനേയും പോലെ എഴുത്തുകാരനും ഒരു പ്രഫഷണലായി മാറണം എന്നാണ് ക്യാമ്പില്‍ സംസാരിച്ച കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍റ് സുനില്‍ ഗംഗോപാധ്യായ പറഞ്ഞത്.
ഗവര്‍ണര്‍ ആര്‍ എസ് ഗവായി ആണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തത്. നവംബര്‍ ഒമ്പതിന് ക്യാമ്പ് സമാപിക്കും