'മരിച്ചെങ്കില്‍ കലയുടെ മൃതദേഹം എവിടെ?'; മറ്റു പ്രതികള്‍ അറിയാതെ അനില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റി ! സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്ക് മാന്നാര്‍ കേസ്

രേണുക വേണു

വ്യാഴം, 4 ജൂലൈ 2024 (14:13 IST)
Kala Murder Case

ആലപ്പുഴ മാന്നാര്‍ കൊലപാതകക്കേസില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കലയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ കുമാറിനു മാത്രമേ മൃതദേഹം എവിടെയാണ് സംസ്‌കരിച്ചതെന്ന് അറിയൂവെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കൂട്ടുപ്രതികള്‍ അറിയാതെ അനില്‍ മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിനായുള്ള അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 
 
നാല് പ്രതികളാണ് കേസില്‍ ഉള്ളതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി അനില്‍ കുമാര്‍ ഇസ്രയേലിലാണ്. അനിലിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടതെന്ന് ഒരാള്‍ മൊഴി നല്‍കി. സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ ഈ തീരുമാനം മാറ്റി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നല്‍കിയത്.
 
മൃതദേഹത്തെ കുറിച്ച് മറ്റു മൂന്ന് പ്രതികളും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ ഒന്നാം പ്രതി അനിലിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണ സംഘത്തിനു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. മറ്റു പ്രതികള്‍ അറിയാതെ അനില്‍ കുമാര്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റുകയോ ഇത് ഭാഗങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചോ എന്ന സംശയങ്ങളാണ് അന്വേഷണ സംഘത്തിനുള്ളത്. മാത്രമല്ല മേസ്തിരി പണിക്കാരന്‍ ആയതുകൊണ്ട് തന്നെ അനില്‍കുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാന്‍ സാധിക്കുമെന്നും പൊലീസ് വിലയിരുത്തല്‍. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി. ഇത് പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍