ആലുവയിൽ പൊലീസുകാരുടെ മർദ്ദനമേറ്റ യുവാവിന്റെ കവിളെല്ലിന് പൊട്ടൽ; പരിക്കുകൾ ഗുരതരമെന്ന് ഡോക്ടർമാർ

ബുധന്‍, 6 ജൂണ്‍ 2018 (11:46 IST)
ആലുവയില്‍ പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ യുവാവിന്റെ കവിളെല്ലിൽ പൊട്ടല്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തൽ‍. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
 
റമസാൻ വ്രതാനുഷ്‌ഠാനവുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്ന് രണ്ട് മാസത്തെ അവധിയിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകുടി ഉസ്‌മാനാണ്(38) പൊലീസ് മർദ്ദനത്തിന് ഇരയായത്. മുഖം ഉൾപ്പെടെ ദേഹത്ത് പലഭാഗത്തും കടുത്ത മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
 
സംഭവമറിഞ്ഞ് വൻജനാവലി പൊലീസ് സ്‌റ്റേഷനിൽ തടിച്ചുകൂടുകയും സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഉസ്‌മാനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കസ്‌റ്റഡിൽയിൽ മൂന്ന് മണിക്കൂർ പിന്നിട്ട ഉസ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് നടത്തിയ നീക്കവും സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.
 
സംഭവത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കും. പൊലീസിന് വീഴ്‌ചപറ്റിയതായി ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് പൊലീസുകാർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍