മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി; ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ല

വ്യാഴം, 13 ഓഗസ്റ്റ് 2015 (13:36 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ല. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കാരണമാകും. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ വീട്ടില്‍ മദ്യം കൊണ്ടുവന്ന് കഴിക്കുന്നതില്‍ കുഴപ്പമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

യുവാക്കള്‍ മദ്യം ഉപയോഗിക്കുന്നത് കുറയ്‌ക്കണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ തുടക്കമായി ബാറുകള്‍ നിര്‍ത്തിയതിനെ കണ്ടുകൂടെ. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കാന്‍ തയ്യാറാകണം. മദ്യനയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.  കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു. ഉച്ചയ്ക്ക് ശേഷം അന്തിമവാദം തുടരും.

വെബ്ദുനിയ വായിക്കുക