രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷം: കേരളത്തിലെ യുവജനങ്ങളിൽ 43 ശതമാനത്തിനും തൊഴിലില്ലെന്ന് കണക്കുകൾ

ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (08:38 IST)
കൊവിഡ് വ്യാപനത്തോടെ കേരളത്തിൽ തൊഴിലില്ലായ്‌മ കുതിച്ചുയർന്നതായി കണക്കുകൾ. 15-29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനുമുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ 2020ൽ ഇതേ കാലയളവിൽ അത് 43 ശതമാനമായി ഉയർന്നു.
 
കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു ഒന്നാമത്. ഇപ്പോഴത്തെ നിരക്കിൽ 43.9 ശതമാനവുമായി ജമ്മു കശ്‌മീരാണ് തൊഴിലില്ലായ്‌മയിൽ രാജ്യത്ത് ഒന്നാമത്. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ.) പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലമാണിത്. 
 
കേരളത്തിൽ തൊഴിലില്ലായ്‌മ നേരിടുന്ന 55. 7 ശതമാനം 15-29 വിഭാഗത്തില്‍ യുവതികളാണ്. ഈ പ്രായത്തിലുള്ള യുവാക്കളിൽ ഇത് 37.1 ശതമാനമാണ്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായിട്ടും ആഴ്ചയില്‍ ഒരുദിവസം ഒരുമണിക്കൂര്‍പോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് ഈ സര്‍വേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്.
 
എല്ലാ പ്രായവിഭാഗങ്ങളിലെ തൊഴിലില്ലായ്‌മ കണക്കിലെടുക്കുമ്പോൾ ഗുജറാത്താണ് തൊഴിലില്ലായ്മയില്‍ ഏറ്റവും പിന്നില്‍. നാലുശതമാനം മാത്രം. തമിഴ്നാട്ടില്‍ 8.9-ഉം കര്‍ണാടകത്തില്‍ 7.1-ഉം ശതമാനവുമാണ്. കേരളത്തിൽ ഇത് 17 ശതമാനമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍