ഇടത് സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂ: കുമ്മനം

ശനി, 15 ഒക്‌ടോബര്‍ 2016 (17:27 IST)
ബന്ധു നിയമന വിവാദത്തിൽപെട്ട് കുടുങ്ങിയ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. ഇ പി ജയരാജൻ രാജിവെച്ചത് മഹത്വമായ സംഭവമായി കാണിക്കുന്ന സി പി എമിന്റെ നിലപാട് അപഹാസ്യമാണെന്ന് കുമ്മനം പ്രതികരിച്ചു. 
 
അഴിമതി കയ്യോടെ പിടികൂടിയതിനാണ് മന്ത്രിസഭയിൽനിന്ന് ജയരാജൻ രാജിവെച്ച‌ത്. എന്നാൽമ് ഇത് വലിയ കാര്യമായിട്ടാണ് സർക്കാർ കാണുന്നത്. അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തിൽ യു ഡി എഫിൽനിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജിവെപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നു. ജയരാജനെ ബലികഴിച്ച് സ്വന്തം കസേര രക്ഷിച്ചെടുക്കുകയാണ് പിണറായി ചെയ്തത്. 
 
വിജിലൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായം. മന്ത്രിസഭയിൽ സ്വജനപക്ഷ പാതം കാണിച്ച എല്ലാ മന്ത്രിമാരേയും പുറത്താക്കണം. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിജിലൻസിനെ സമീപിച്ചതോടെയാണ് കള്ളക്കളിക‌ൾ പുറത്തായത്. ബന്ധുനിയമന കാര്യത്തിൽ ഇടതു സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂ എന്നും കുമ്മനം പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക