തമിഴ്‌നാട്ടിലെ ധർമപുരിയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ. ഷൈനെ തിങ്കളാഴ്ച്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ ഇടത് തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്. ഷൈനും ഇടുപ്പെല്ലിന് പരിക്കേറ്റ അമ്മ മരിയ കാർമലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ മരണപ്പെട്ട അച്ഛന്റെ സംസ്കാര ചടങ്ങിലാണ് നടനിപ്പോൾ.
മുണ്ടൂർ കർമല മാതാ പള്ളിയിൽ വെച്ചാണ് ഷൈന്റെ പിതാവ് ചാക്കോയുടെ സംസ്കാര ചടങ്ങ്. ഈ ചടങ്ങിനായി ഷൈനിനെ ആശുപത്രിയിൽനിന്ന് മുണ്ടൂരിലെത്തിച്ചിട്ടുണ്ട്. അമ്മയെയും ഇവിടെ എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ തിരിച്ചെത്തിയശേഷമായിരിക്കും ശസ്ത്രക്രിയ. സഹോദരിമാരായ സുമിയും റിയയും ന്യൂസീലൻഡിൻ നിന്ന് എത്തിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയും സിനിമാ മേഖലയിലെ മറ്റ് സുഹൃത്തുക്കളും നടനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.
അതേസമയം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ധർമപുരിക്ക് സമീപം നല്ലംപള്ളിയിൽ അപകടത്തിൽപ്പെട്ടത്. ഷൈൻ ടോം ചാക്കോ, പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോൺ, ഡ്രൈവർ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാക്ക് മാറിയെത്തിയ ലോറിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.