സ്കൂൾ സമയം വൈകുന്നേരം വരെയാക്കാൻ ഉന്നതതലയോഗത്തിൽ ധാരണ, ഓൺലൈൻ ക്ലാസ് ഒഴിവാക്കിയേക്കും

വെള്ളി, 26 നവം‌ബര്‍ 2021 (18:08 IST)
സ്കൂൾ പ്രവർത്തിസമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതികൾ കണക്കിലെടുത്താണ് വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം.
 
എത്രയുംവേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികള്‍ സ്‌കൂളുകളിലെത്താൻ തുടങ്ങിയെന്നും രക്ഷിതാക്കളുടെ ഭയം മാറിവരിക‌യാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതിനാൽ പഴയപടി ക്ലാസുകൾ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനും യോഗത്തില്‍ ധാരണയായി.
 
യോഗതീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ഇതോടെ ഓൺലൈൻ ക്ലാസുകൾ നിർത്തലാക്കുമെന്നാണ് സൂചന. സ്‌കൂള്‍ തുറന്നതിന് ശേഷം കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതും തീരുമാനത്തിന് കാരണമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍