സന്നിധാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, ഭക്തർ ഒരു ദിവസത്തിൽ കൂടുതൽ തങ്ങരുത്; കര്‍ശന നടപടികളുമായി പൊലീസ്

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (19:28 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സന്നിധാനത്ത് പുതിയ നിയന്ത്രണങ്ങളുമായി കേരളാ പൊലീസ്. സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ ചേർന്ന പൊലീസ് ഉന്നതതലയോഗം സർക്കാരിനോട് ശുപാർശ ചെയ്‌തു.

സന്നിധാനത്ത് ഭക്തർ ഒരു ദിവസത്തിൽ കൂടുതൽ തങ്ങരുതെന്ന് പൊലീസ് സർക്കാരിനോട് ശുപാർശ ചെയ്‌തു. ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാൻ ബോർഡോ സംഘടനകളോ ആർക്കും മുറി അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

തുലാമാസ പൂജാ കാലത്തെ സംഘർ‌ഷങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ അന്വേഷണം ശക്തമാക്കണം. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും. പമ്പയിൽ കൂടുതൽ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം നിർദ്ദേശിച്ചു.

സന്നിധാനത്ത് ബോധപൂർവ്വം ആളുകളെത്തി തങ്ങിയാണ് സംഘർഷമുണ്ടാക്കിയത്. അതിനാൽ സന്നിധാനത്തും പരിസരത്തും ആളുകൾ കൂടുതൽ ദിവസങ്ങൾ തങ്ങുന്നതിന് നിയന്ത്രിക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാരിനോടും ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.

ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാരിനും ദേവസ്വം ബോർഡിന് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും.

സംഘർഷങ്ങളിഷൽ വിവിധ ജില്ലകളിലായി 146 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലകളിൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍