ദേവസ്വംബോർഡ് വീണ്ടും സുപ്രീംകോടതിയിലേക്ക്; പുനഃപരിശോധനാ ഹര്‍ജിയില്ല, നിലവിലുള്ള സാഹചര്യം വിശദീകരിക്കുമെന്ന് എ പത്മകുമാർ

വെള്ളി, 19 ഒക്‌ടോബര്‍ 2018 (17:57 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചു വിശദ റിപ്പോർട്ട് തയാറാക്കി സുപ്രീംകോടതിയെ സമീപിക്കുമെന്നു ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് പറഞ്ഞ പത്മകുമാർ ഹൈക്കോടതിയിലും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു. സുപ്രീം കോടതിയിലെ കേസ് നടപടികൾക്ക് അഡ്വ മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോർഡ് കക്ഷിയായ 25 റിവ്യൂ ഹർജികൾ സുപ്രീംകോടതിയിലുണ്ട്. അതുകൊണ്ട് തന്നെ ബോർഡിന് നിലപാട് കോടതിയിൽ അറിയിച്ചേ തീരൂ. അതിനാണ് തൽസ്ഥിതിറിപ്പോർട്ട് നൽകുന്നത്.
ഏത് രീതിയിലാണ് കോടതിയെ സമീപിക്കേണ്ടത് എന്നത് സംബന്ധിച്ച് സിംഗ്‌വിയുമായി ചർച്ച ചെയ്യുമെന്നും പത്മകുമാർ പറഞ്ഞു.

കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോർഡിനുണ്ട്. ഒപ്പം ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സന്ദര്‍ശനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിർദേശവുമുണ്ട്. എന്നാൽ നിലവിൽ അവിടെ വളരെ വ്യക്തമായ ധാരണയോടെ ഭക്തരായ ജനങ്ങൾ എന്നതു മാറി ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ശബരിമലയെ ആ നിലയിലേക്കു മാറ്റാന്‍ ബോർഡിന് ആഗ്രഹമില്ലെന്നും പത്മകുമാർ കൂട്ടിച്ചേര്‍ത്തു.

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തെളിയിക്കാൻ വേണ്ടി ശബരിമല കയറാനെത്തുന്നതിനോടു യോജിക്കാനാകില്ല. ശബരിമല വിധി നടപ്പാക്കുന്നതിനെതിരേ സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍