പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

രേണുക വേണു

വെള്ളി, 28 നവം‌ബര്‍ 2025 (14:01 IST)
ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. രാഹുല്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ എംഎല്‍എയ്‌ക്കെതിരെ ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. 
 
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരിയുടെ മൊഴി. ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. രണ്ട് തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ളാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ളാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കി. രാഹുലിന്റെ സുഹൃത്ത് ജോബിയാണ് മരുന്ന് നല്‍കിയത്. കാറില്‍ വെച്ച് മരുന്ന് കഴിപ്പിച്ചു. മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്‌നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്ഐആറില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.
 
ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍