പൾസർ സുനിയും വിജേഷും പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൊലീസ്

ശനി, 25 ഫെബ്രുവരി 2017 (14:32 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും മാര്‍ച്ച് അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ആലുവ കോടതി ഉത്തരവിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ട് ദിവസത്തേക്ക് മാത്രമാണ് സുനിയെ കസ്റ്റഡിയില്‍ വക്കാന്‍ പൊലീസിനെ കോടതി അനുവദിച്ചിരിക്കുന്നത്.
 
പ്രതികള്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താനും കോയമ്പത്തൂരിലുള്‍പ്പെടെ പ്രതികളെ കൊണ്ടുപോയി തെളിവെടുക്കാനുമാണ് ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചത്. കൂടാതെ പ്രതികൾ ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും നുണപരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
 
അതിനിടെ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് കാക്കനാട് സബ് ജയിലില്‍ നടക്കും. പ്രതികളായ പൾസർ സുനി, വിജീഷ്, മണികണ്ഠൻ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഇന്ന നടക്കുക. അതേസമയം, നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് പള്‍സര്‍ സുനി പറഞ്ഞു. താന്‍ എന്തു പറഞ്ഞാലും പൊലീസ് പറയുന്നത് അനുസരിച്ചല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി ചോദിച്ചു.

വെബ്ദുനിയ വായിക്കുക