കരിങ്കൊടി കാണിച്ചത് ചാനല്‍ വാടകയ്‌ക്കെടുത്തവരോ ?; വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (16:18 IST)
കരിങ്കൊടി കാണിച്ചത് ചാനല്‍ വാടകയ്‌ക്കെടുത്തവരാണെന്നത് തന്റെ തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചാണ് അഭിപ്രായമെങ്കില്‍ അത് അംഗീകരിക്കുന്നു. കരിങ്കൊടി പ്രകടനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടോ മുന്നോ പേര്‍ ചേര്‍ന്നാണ് തന്നെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിക്കുന്നതെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഉണ്ടാകേണ്ടതാണ്. ഇതിനേത്തുടര്‍ന്നാണ് ചാനല്‍ വാടകയ്‌ക്കെടുത്തവരാകാം കരിങ്കൊടി കാണിച്ചതെന്ന് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരപന്തലിലേക്ക് പൊലീസ് ഒരു ആക്രമണവും നടത്തിയിട്ടില്ല. സമരപന്തലിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകളും ഗ്രനേഡുകളും എറിഞ്ഞിട്ടില്ല. റോഡില്‍ വീണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടുകയും കാറ്റടിച്ച് പുക സമര പന്തലിലേക്ക് എത്തുകയുമായിരുന്നു. സമരനേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പൊലീസ് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്‌തു കൊടുത്തിരുന്നു. ഇനി കോഴ വാങ്ങാന്‍ സാധിക്കാത്തതിലുള്ള നിരാശ മൂലമാണ് ഇപ്പോള്‍ സമരം നടത്തുന്നത്. മിക്ക സ്വാശ്രയ കോളേജുകളിലും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ 25,000 രൂപയാക്കി കുറയ്‌ക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരുടെ ഫീസ് 8 ലക്ഷത്തിന് പകരം 2.5 ലക്ഷമാക്കി കുറയ്‌ക്കാനും സാധിച്ചു.
അംഗീകരിച്ച ഫീസില്‍ നിന്നും ഒരു രൂപ പോലും കൂടുതല്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ താത്‌പ്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പൊതു സമൂഹം അംഗീകരിക്കാത്ത സമരമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണത്തിന്റെ ബലത്തിൽ പ്രവേശനം കിട്ടുന്ന സ്ഥിതി ഈ സര്‍ക്കാര്‍ ഒഴിവാക്കി. കുറഞ്ഞ ഫീസിൽ കൂടുതൽ കുട്ടികൾക്കു പഠിക്കാനാകും. ഇരുപതോളം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ സർക്കാരുമായി കരാർ ഒപ്പിടാൻ തയാറായിട്ടുണ്ട്. ഇത് യുഡിഎഫിന്റെ കാലത്ത് കഴിയാതിരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക