വയനാട് ദുരന്തം: ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ജൂലൈ 2024 (11:53 IST)
flood
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഫലപ്രദമായി കാര്യങ്ങള്‍ നീക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ  ഇന്നത്തെ  എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 41 ആയി. മരണപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമായിരിക്കുകയാണ്. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടങ്ങളില്‍ നാന്നൂറോളം കുടുംബങ്ങളാണ് ഉള്ളത്. അതേസമയം തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍